23 ഫെബ്രുവരി 2012

പിറവം സാധ്യതകള്‍... മങ്ങലുകള്‍...



പിറവം ഇലക്ഷന്‍ ഉമ്മന്‍ ചാണ്ടിക്ക് തുടക്കം മുതലേ ഒരു കീറാമുട്ടി തന്നെയായിരുന്നു. ആരു ജയിക്കും എന്നതിലുപരി പലയിടത്തും എല്‍ ഡി എഫ് ജയിച്ചാല്‍ ഉമ്മന്‍ ചാണ്ടി രാജി വെക്കണമോ അതോ വേണ്ടയോ എന്നാണു  ചര്‍ച്ചകള്‍ നടക്കുന്നത്. പിണറായി വിജയന്‍ പറയുന്ന പോലെ അതും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെ. തല്‍കാലം രാജി വെക്കേണ്ട കാര്യമില്ല അഭ്യന്തര വകുപ്പ് അങ്ങ് ഒഴിഞ്ഞാല്‍ മതി എന്ന് ഇനി എങ്ങനെ പറയും അല്ലേ സഖാവേ? പക്ഷെ ഇതൊക്കെ  ഇലെക്ഷന്‍ കഴിഞ്ഞു മാത്രം ചര്‍ച്ച ചെയ്‌താല്‍ മതി എന്നാണ് പൊതുജനപക്ഷം...


ഇലെക്ഷന്‍ ആസന്നമായ സമയത്ത്, സുപ്രീം കോടതി അഴിമതികേസില്‍ ശിക്ഷിച്ച യു ഡി എഫ് സ്ഥാപക നേതാക്കളില്‍ ഒരാളെ ശിക്ഷ ഇളവു കൊടുക്കുക മാത്രമല്ല ജയിലിലും, ആശുപത്രിയിലും വി ഐ പി പരിഗണന കൊടുക്കുകയും, ഇപ്പോള്‍ അഴിമാതിക്കാരനെ അല്ല എന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ഈ പ്രശ്നത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമുള്ള ജനങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നാല്‍ അത് വീണ്ടും വന്‍ അഴിമതികള്‍  നടത്താനുള്ള ഒരു ലൈസെന്‍സ് ആയി വിലയിരുത്തപ്പെടില്ലേ?


അതിനു ശേഷം മുല്ലെപ്പെരിയാര്‍ വിഷയം കൊടുംപിരികൊണ്ടപ്പോള്‍ ഉരിയാടാനയം സ്വീകരിച്ച കേരള മുഖ്യമന്ത്രി, ഉത്തരവാദിത്വം മുഴുവന്‍ ഉരിയാടാ പ്രധാനമന്ത്രിക്ക് കൊടുത്തു തടിതപ്പിയിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ എന്താണെന്ന് പോലും ഇപ്പോള്‍ പ്രധാനമന്ത്രിക്ക് ഓര്‍മയുണ്ടാവാനുള്ള സാധ്യത ഇല്ല. അതൊക്കെ അദ്ദേഹം അപ്പോഴേ മറന്നിട്ടുണ്ടാവും... അതുകൊണ്ട് ഫേസ് ബുക്ക്‌ പ്രതിനിധികളും പിറവം സ്ഥാനാര്‍ഥിയുമായി രംഗത്തുണ്ട്...മുല്ലപ്പെരിയാര്‍ പ്രശ്നം ആരും മറക്കാതിരിക്കാന്‍ ഇങ്ങനെ ചിലതും വേണം. മുല്ലപ്പെരിയാര്‍ (ഫേസ് ബുക്ക്‌) സ്ഥാനാര്‍ഥി രണ്ടു മുന്നണികളെയും വെള്ളം കുടുപ്പിക്കും. തീര്‍ച്ച.


പിന്നെ കേരള നാട് മുഴുവന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളില്‍ മുഴങ്ങിയ നെഴ്സേസ് സമരത്തിലും സ്വീകരിച്ച നയം മറ്റൊന്നല്ലായിരുന്നു. ഒന്നും മിണ്ടാതെ അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ തൊഴില്‍ മന്ത്രിയുടെ തലയില്‍ കെട്ടിവെച്ചു. കോടതിയിലൂടെയും, ഗുണ്ടായിസത്തിലൂടെയും, പത്രമാധ്യമിങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയും സമരം പൊളിക്കാന്‍ നോക്കിയ മാനേജ്‌മന്റ്‌ അവസാനം പിറവം തിരെഞ്ഞെടുപ്പോടെ മുട്ടുമടക്കി. അതില്‍ മുഖ്യമന്ത്രി അല്ല തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു.


ഏറ്റവും ഒടുവില്‍ മലയാളികളായ മീന്‍പിടുത്തക്കാരെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ  അറസ്റ്റ് ചെയ്തു മുഖം രക്ഷിച്ച മുഖ്യമന്ത്രി വളരെ ആശ്വസിച്ചു. എന്നാല്‍ യു പി, പിറവം തിരെഞ്ഞെടുപ്പുകള്‍ ഇല്ലാതിരിക്കുകയോ, മറുവശത്ത് ഇറ്റലി അല്ലാതെ മറ്റേതെങ്കിലും ഒരു രാജ്യമോ ആയിരുന്നെങ്കില്‍ കൊലയാളികളായ നാവികരെ കണി കാണാന്‍ നമ്മുക്ക് കിട്ടില്ലായിരുന്നു എന്നതാണ് വാസ്തവം. ഒരു ഇറ്റലികാരി ഇന്ത്യ ഭരിക്കുന്നതിന് ഇങ്ങേനെയും ചില ഗുണങ്ങള്‍ ഒക്കെയുണ്ട് എന്ന് ഇപ്പൊ മനസ്സിലായല്ലോ!


പിറവം തിരെഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ എല്ലാം കലങ്ങി തെളിഞ്ഞു ഭരണകക്ഷിയുടെ ഭാഗത്തേക്ക്‌ അടുപ്പിച്ചപ്പോള്‍ അതാ കത്തോലിക വലിയ തിരുമനസ്സ് ഇറ്റലിയില്‍ നിന്നും ഭരണം നിയന്ത്രിക്കാന്‍ ശ്രെമിക്കുന്നതായി വാര്‍ത്ത‍. കേരളത്തിലെ കാതോലിക മന്ത്രിമാരും പരിവാരങ്ങളും റോമില്‍ (സര്‍ക്കാര്‍ ചിലവില്‍) നഗരം കാണാന്‍ പോയിരിക്കുകയാണല്ലോ!!!! അതിനിടെ പിതാവ് അവരോടു കുശലം പറഞ്ഞ കഥ ഏതെങ്കിലും ഒരു സിണ്ടികേറ്റ് റിപ്പോര്‍ട്ടര്‍ അവിടുത്തെ മഞ്ഞപത്രത്തില്‍ കൊടുത്തതിനു അദ്ദേഹം എന്ത് ചെയ്യും? പക്ഷേ മുഖ്യമന്ത്രി ന്യായീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.


ഇതോടെയെങ്കിലും കത്തോലിക സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അല്പം കുറയ്ക്കും എന്ന ചിന്ത സാധാരണ കത്തോലിക വിശ്വാസികള്‍ക്ക് ആശ്വാസം തരുന്നതാവും. പള്ളികളില്‍ ഇടയലേഖനതോടൊപ്പം രാഷ്ട്രീയ പ്രസംഗം കേള്‍ക്കേണ്ടിവരുന്ന അവസ്ഥ ദയനീയമാണ്. എന്നാല്‍ കുത്തക സ്വാശ്രയ കോളേജുകള്‍ വ്യപകമായത്തിനു ശേഷമാണ് ഇത്തരം ഇടപെടല്‍ തുടങ്ങിയത് എന്നതുകൊണ്ട്‌ സഭക്ക് എത്രമാത്രം രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍കാന്‍ പറ്റും എന്നതില്‍ വിശ്വാസികള്‍ക്ക് ഒരുറപ്പും ഇല്ല.


ഒടുക്കം: വി എസിനെതിരെ മാത്രമായി വായ തുറന്നിരുന്ന ഒരു കമ്മ്യൂണിസ്റ്റ്‌  നേതാവ് ഇപ്പോള്‍ വായ തുറന്നത് ജാതിമത പ്രസ്ഥാനങ്ങളില്‍ തൊട്ടു കൊണ്ടാണ്! ഇത് വോട്ട് കൂട്ടാനാണോ അതോ കളയാനാണോ? ചാനല്‍ ചര്‍ച്ചകളില്‍ വായിട്ടടിക്കാന്‍ അറിയില്ലാത്ത കൊണ്ടാണ് എന്ന വിമര്‍ശനം വരുമെന്നിരിക്കെ അനൂപ്‌ ജേക്കബിനെ മാറ്റിനിര്‍ത്തി എപ്പോഴും ജോണി നെല്ലൂര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും ദുരൂഹമാണ്. ഇരു കൂട്ടരിലും ഒരു വിഭാഗത്തിന് തങ്ങളുടെ സ്ഥാനാര്‍ഥി തോല്‍ക്കണം എന്നു ഒരു ചിന്ത ഉണ്ടോ?






നല്ലെഴുതുകള്‍