30 ജനുവരി 2012

കാസനോവയെ കണ്ടുപിടിക്കാമോ?

ഇന്ത്യാവിഷനു എതിരെ?   
മലയാള മനോരമ പത്രത്തിലെ ഒരു വികൃതികളിയുടെ പരസ്യം കണ്ടപ്പോള്‍ ചിരിക്കാനല്ല തോന്നിയത്. കാസനോവയെ കണ്ടുപിടിക്കാമോ? പടത്തില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍-ഉം   കളിയോടൊപ്പം നമ്മുടെ കൂടെ കൂടുന്നത്രേ! അപ്പൊ പണി കിട്ടി എന്നര്‍ത്ഥം. മലയാള സിനിമയിലെ ഇതിഹാസം എന്ന് വീമ്പു പറഞ്ഞു ദിവസം ആയിരം ഷോകളുമായി ജനങ്ങളുടെ പോക്കറ്റടിക്കാന്‍ ഇറങ്ങിയ ഒരു പടം, ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എവിടെ എന്ന് കണ്ടു പിടിക്കാന്‍ പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതിയായി....കൊച്ചിയില്‍ മൂന്നു തിയേറ്റര്‍-ഇല്‍ ഇറങ്ങിയ ഈ സിനിമ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒന്നില്‍ ഒതുങ്ങി. ഒരാഴ്ച കഴിഞ്ഞാല്‍ ശരിക്കും കണ്ടു പിടിക്കേണ്ടി തന്നെ വരും...

സാധാരണ മലയാളം സിനിമ, പ്രത്യേഗിച്ച് സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍ ഇറങ്ങി ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞു കാണുന്നതാണ് ബുദ്ധി... അതിനുള്ളില്‍ തിയേറ്റര്‍ വിട്ടു പടം പോയാല്‍ അത് പൊളി എന്നര്‍ത്ഥം. ഇത് പൊതുജനം മനസ്സിലാക്കി എന്നറിഞ്ഞു, ഒരാഴ്ചക്കുള്ളില്‍ തന്നെ കാശ് പിരിഞ്ഞു വരട്ടെ എന്ന വിധം സിറ്റിയിലെ എല്ലാ തീയെറ്റെരിലും ഒരേ പടം ഇറക്കിയാല്‍ ജനം എന്ത് ചെയ്യും? കാണാതെ തന്നെ പടം പോളിയാനെന്നു വിധി എഴുതും. അതുമാത്രമല്ല കാശ് കളഞ്ഞു സമയം മിനക്കെടുത്തിയ ചില അത്യാരാധകരല്ലാത്ത പൊതുജനം ചിലപ്പോള്‍ ചൊറിഞ്ഞെന്നും വരും. അത്തരം ഒരു ചൊറിച്ചില്‍ ആണ് ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയത്. അത് കണ്ടു കുറച്ചു ഫാന്‍സുകാര്‍ 'We hate Indiavision' ഫേസ് ബുക്ക്‌ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നാണം കെടുന്നു. പൊതുജനം അത്രയ്ക്ക് കഴുതകള്‍ അല്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം ഇത്തരക്കാര്‍ക്കില്ലേ?




പടം പൊട്ടി കാശ് പോയാലും ഗെയിം നടത്തി എങ്കിലും കുറച്ചു തിരികെ പിടിക്കണം. ഫാന്‍സ്‌ അസോസിയേഷന്‍ വെറുതെ അവരെ പുകഴ്ത്തി, അല്ലെങ്കില്‍ എതിര്‍ക്കുന്നവരെ തെറി പറഞ്ഞു സമയം കളയാതെ SMS അയച്ചു പത്തു കാശ് ഉണ്ടാക്കി കൊടുക്കാന്‍ നോക്കണം. അവര്‍ക്കും ജീവിക്കണ്ടേ?


അല്ലെങ്കില്‍ ഒരുപക്ഷെ ആദ്യമായി സിനിമ പിടിക്കാനിറങ്ങിയ confident റോയിക്ക് എട്ടിന്റെ പണി കൊടുക്കാന്‍ സിനിമാ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ വിചാരിച്ചിരിക്കണം. ഒരു പടം ഫ്ലോപ്പ് ആയാല്‍ പിന്നെ അയാളെ കൊണ്ടുള്ള ശല്യം ഒഴിഞ്ഞല്ലോ! അങ്ങനെ നോക്കുമ്പോള്‍ അഭിനയിച്ചു സ്വയം നിര്‍മിക്കുന്ന പടം മാത്രം വിജയിപ്പിക്കുക എന്ന തന്ത്രം ചില സൂപ്പര്‍സ്റ്റാര്‍-മാര്‍ ഇപ്പോള്‍ പരീക്ഷിക്കുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.  


ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല. ഏതായാലും ഒന്ന് കാണും. 15 കോടി മുടക്കിയ ഈ സിനിമ എങ്ങാനും പൊളിഞ്ഞു ഇനി മേലില്‍ മലയാള സിനിമ ഉണ്ടാക്കില്ല എന്നവിധം അമ്മ സമരം ചെയ്താലോ എന്നു പേടിച്ചിട്ടല്ല, എങ്ങനെ ഈ പതിനഞ്ചു കോടി പൊടിച്ചു എന്നറിയണം അത്ര മാത്രം...



24 ജനുവരി 2012

മുല്ലപ്പെരിയാറിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്...

കേരള സംസ്ഥാന ജലസേചന മന്ത്രിയും,  ഒരു പാര്‍ലിമെന്റ് എം പിയും ആലപ്പുഴയിലെ ഒരു പൊതു സമ്മേളനത്തിനിടെ നടത്തിയ വാക്പൊരു കണ്ടപ്പോള്‍ 'പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്' എന്ന് സന്ദേശം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ജയറാമിനോട് പറയുന്ന സീനാണ് ഓര്‍മ വന്നത്. രാജ്യം ഭരിക്കുന്ന മന്ത്രിയെയും, എംപിയെയും  അവരൊക്കെ എന്ത് 'തര'വും കാട്ടിയാലും കീ ജയ് വിളിക്കുന്ന കൂടെ കുറെ മന്ദ ബുദ്ധിജീവികളെയും നമസ്കരിക്കുന്നു. കീ ജയ് വിളിക്കുന്നവരൊക്കെ മന്ത്രിയില്‍ നിന്നും, എം പിയില്‍ നിന്നും പല അര്‍ഹതയില്ലാതെ ആനുകൂല്യങ്ങളും പറ്റുന്നവര്‍ മാത്രമാണ്. ഇവര്‍ക്കൊക്കെ ജയ് അല്ല വിളിക്കേണ്ടത്....


തമ്മിലടി തുടങ്ങിയപ്പോഴേ പൊതുജനം അവിടം വിട്ടു ഒഴിഞ്ഞു പോയി തുടങ്ങി. എന്നാല്‍ ഒരു സാധാരണക്കാരന്‍ 'താനൊരു പൌരന്‍' എന്ന് പറഞ്ഞുകൊണ്ട് എന്തോ അഭിപ്രായം പറയാന്‍ തുനിഞ്ഞു. വെള്ളവസ്ത്ര ധാരികള്‍ അയാളെ കയ്യേറ്റം ചെയ്യുന്നതും, തള്ളുന്നതും, അടിക്കാന്‍ തുടങ്ങുന്നതും ഒക്കെ കണ്ടപ്പോള്‍ അഹിംസയിലൂടെ നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയെ വെറുതെ ഒന്ന് ഓര്‍ത്തുപോയി . വല്ലപ്പോഴും  നമ്മെ ഗാന്ധിജിയെ ഓര്‍മിപ്പിക്കുന്നത്‌ ഇങ്ങിനെയുള്ള അവസരങ്ങളാണ് എന്നത് സത്യം. അതിനു നമ്മുടെ നേതാക്കളെ നമിക്കണം. ഇങ്ങനെ അഹംഗാരവും, പണകൊഴുപ്പും, അഴിമതിയും മുഖമുദ്ര ആക്കി നടക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് എങ്ങനെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയും?


പൊതുജനങ്ങളുടെ നന്മയും, രാജ്യത്തിന്‍റെ ഉന്നമനവും ആഗ്രഹിക്കുന്നതിന് പകരം, തന്റെ അഭിമാനവും, കീശയും മാത്രം ലക്‌ഷ്യം വെക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ പൊതുവേ നടക്കുന്നത്. ഒരാള്‍ തന്നെ അഞ്ചും ആറും തവണ മത്സരിക്കുമ്പോള്‍ അല്ലെങ്കില്‍ ജയിക്കുമ്പോള്‍ അവരൊക്കെ മത്സരത്തിനു ഇറങ്ങുന്നത് തങ്ങളുടെ മാത്രം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് എന്ന് പകല്‍ പോലെ വ്യക്തമല്ലേ? എന്നാല്‍ സാധാരണ ഇതൊന്നും പൊതു സമ്മേളനങ്ങളില്‍ ഇക്കൂട്ടര്‍ പ്രകടിപ്പിക്കാറില്ല. വിനയത്തോടെ പഞ്ചപുച്ഛം അടക്കി പൊതുജനത്തിന് മുമ്പില്‍ നന്നായി ചിരിച്ചു അഭിനയിക്കാന്‍ ശ്രമിക്കാറുണ്ട്.


എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ വരുന്ന കാലങ്ങളില്‍ പൊതുസമൂഹത്തില്‍ പ്രത്യേഗിച്ച് യുവജനങ്ങള്‍ക്കിടയില്‍ ഒറ്റപെടാന്‍ പോകുന്നു എന്ന തിരിച്ചറിവാണ് അവരെ ഇപ്പോള്‍ വിറളി പിടിപ്പിക്കുന്നത്. ഇന്റര്‍നെറ്റ്‌ വലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഇപ്പോഴത്തെ യുവജനങ്ങളെ നമ്മുടെ നേതാക്കള്‍ക്ക് വ്യക്തമായി മനസ്സിലാവുന്നുമില്ല. എന്റപ്പന്‍ കമ്മ്യൂണിസ്റ്റ്‌ അതുകൊണ്ട് ഞാനും, അതുപോലെ എന്റപ്പന്‍ കോണ്‍ഗ്രസ്‌ അതുകൊണ്ട് ഞാനും എന്ന പഴയ തത്വം ഇപ്പോഴത്തെ പുതു തലമുറ അങ്ങീകരിക്കുന്നില്ല എന്ന് അവര്‍ക്ക് നല്ലപോലെ മനസ്സിലാവുന്നുണ്ട്.


എന്തു കൊടുത്തും യുവജനങ്ങളുടെ ചിന്തയെ പോലും വിലക്കുവാങ്ങാനും, അല്ലെങ്കില്‍ ഒതുക്കാനും, അവരുടെ പുതു മാധ്യമമായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളെ, കോടതികളുടെ ഇടപെടലിലൂടെയും മറ്റും അമര്‍ച്ച ചെയ്യാനും തിടുക്കം കൂട്ടുന്നത്‌ കാണുമ്പോള്‍ അവര്‍ എത്ര മാത്രം പരിഭ്രമിച്ചിരിക്കുന്നു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. പക്ഷെ ഇപ്പോഴത്തെ യുവജനസമൂഹം സന്തോഷ്‌ പണ്ഡിറ്റ്‌, കൊലവെരി, IPL ക്രിക്കറ്റ്‌, സോഷ്യല്‍ സൈറ്റ്സ്  എന്നിങ്ങനെ ദിശാബോധം ഇല്ലാതെ മുന്നോട്ടു പോകുമ്പോള്‍, തങ്ങളുടെ രാഷ്ട്രതന്ത്രം ആണ് ഏറ്റവും മികച്ചത് എന്ന് ബോധവല്‍കരിക്കുന്നതില്‍ നമ്മുടെ നേതാക്കളുടെ കുടിലതന്ത്രങ്ങള്‍ ഫലിക്കുന്നുണ്ടോ? അതോ രാഷ്ട്രചിന്തയും,  നന്മയും, സ്നേഹവും ഒക്കെ വറ്റിയ ഒരു കളങ്കിതമായ രാഷ്ട്രീയ നേത്രുത്വമാണോ നമ്മുക്കുള്ളത്? അങ്ങനെയെങ്കില്‍ അവര്‍ ഇനി വരുംകാലങ്ങളില്‍ ചെരുപ്പേറും, അടിയും ഒക്കെ പൊതുജനങ്ങളില്‍ നിന്നും പ്രത്യേഗിച്ച് യുവാക്കളില്‍ നിന്നും ഇഷ്ടംപോലെ കൊള്ളേണ്ടി വരും എന്ന് തീര്‍ച്ച. ജാഗ്രത!

13 ജനുവരി 2012

സഖാവ് വി എസിനെ കല്‍തുറുങ്കിലടക്കൂ .... പ്ലീസ്!

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട     
അഴിമതിക്കെതിരെ പോരാടിയ ഒരു നേതാവിന്‍റെ മുഖം മൂടി അഴിഞ്ഞു വീണു. സഖാവ് വി എസ്  അച്ചുതാനന്തന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത്, അനധികൃതമായി 2.25 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി, ബന്ധുവിന് പതിച്ചു കൊടുത്തു! അഴിമതിക്ക് കൂട്ട് നിന്ന മുന്‍മുഖ്യമന്ത്രിയെയും, പിന്നെ കണ്ടാല്‍ അറിയുന്ന മറ്റു ചിലരെയും പ്രതി ചേര്‍ത്ത് കേസ് എടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. തലക്കെട്ടുകള്‍ വളരെ നന്നായിട്ടുണ്ട്... ചര്‍ച്ചകളും പൊടിപൊടിക്കുന്നുണ്ട്...
  
ഇങ്ങനെയുള്ള അഴിമതി കേസ് ശുപാര്‍ശകള്‍, തലക്കെട്ടുകള്‍ ആകാന്‍ ഇട നല്‍കാതെ, പ്രതിപക്ഷ നേതാവിനെ തുറുങ്കില്‍ അടക്കാനുള്ള ആര്‍ജവം കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഉണ്ടാവണം. ആദ്യം ജയില്‍ പിന്നെ സമയം കിട്ടിയാല്‍ വിജാരണ എന്നതൊക്കെ, മദനിയെപ്പോലെ ഉള്ളവര്‍ക്ക് മാത്രമേ ഉള്ളോ?

ജയിലില്‍ അടച്ചാല്‍ രണ്ടുണ്ട്  ഗുണം. ഒന്ന് സഖാവ് പിറവം തിരഞ്ഞെടുപ് പ്രചാരണത്തിന് ഇറങ്ങില്ല, പിറവം സീറ്റ്‌ കൈയ്യില്‍. രണ്ടു ബാലകൃഷ്ണ പിള്ളയെ ജയിലില്‍ അടച്ചതിനു നല്ലൊരു തിരിച്ചടി, കൂടെ  ജനങ്ങളുടെ കയ്യടിയും... (കയ്യടി എവിടെയൊക്കെ കിട്ടും എന്നത് പറയാറായിട്ടില്ല...)

അഴിമതിക്കെതിരെ പലയിടങ്ങളിലും, അഞ്ഞടിക്കുന്ന എല്ലാ വ്യക്തികളെയും, കള്ള കേസുകളില്‍  കുടുക്കാനുള്ള ശ്രമം പൊതുവേ അഴിമതി മാത്രം തൊഴില്‍ ആക്കിയ, ഇന്ത്യയിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ഈ കേസ് അതുപോലെ ഉള്ള ഒന്നാണെന്ന് സാമാന്യം വിവരമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഒരിക്കലും തോന്നില്ല. കാരണം, കേരളത്തിലെ എല്ലാ മുന്‍നിര പത്രമാധ്യമങ്ങളിലും, വെണ്ടക്കാ അക്ഷരത്തില്‍, ഈ വാര്‍ത്ത‍ ഒന്നാം പേജില്‍ തന്നെ കൊടുത്തു എന്നതു തന്നെ. എല്ലാ മാധ്യമങ്ങള്‍ ഒരിക്കലും കള്ളം പറയില്ലല്ലോ. (മാധ്യമ സിണ്ടികേറ്റ് എന്ന് മാത്രം പറയരുത്, അതൊക്കെ വെറും ചെങ്കൊടി ഏന്തി നടക്കുന്ന സഖാക്കളുടെ സ്ഥിരം പല്ലവി...)


തെളിവുകള്‍ വല്ലതും ഇനിയും വേണോ? വന്ന ആരോപണങ്ങള്‍ സഖാവ് നിഷേധിക്കുന്നുമില്ല. അദ്ധേഹത്തിന്റെ പരിഭവം,  ഇതു യു ഡി എഫ് വക രാഷ്ട്രീയ പകപോക്കലാണ് എന്ന് മാത്രം. ഇതൊക്കെ തന്നെയാ ബാലകൃഷ്ണ പിള്ളയും പണ്ടു പറഞ്ഞു നടന്നത്. അതുകൊണ്ടു നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ അച്ചുതാനന്തനെ എത്രയും വേഗം അറസ്റ്റ് ചെയ്തു, സെന്‍ട്രല്‍ ജയിലില്‍ അയക്കണം. വേണ്ടി വന്നാല്‍ ബാലകൃഷ്ണ പിള്ള കിടന്ന അതേ ജയില്‍ മുറിയില്‍ തന്നെ താമസ്സിപ്പിക്കണം. നമ്മുടെ വി എസ്, ആന്റണിയെ പോലെ ആദര്‍ശ ധീരന്‍ ആയതു കൊണ്ടു കേസിനോ കൂട്ടതിണോ പോകാന്‍ സാധ്യത കുറവാണ്. അദ്ദേഹം തെറ്റ് സമ്മതിച്ചു കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയും... ഇനി ഒരിക്കലും തിരെഞ്ഞെടുപ്പിലെക്കില്ല എന്ന് പറഞ്ഞു എം എല്‍ എ സ്ഥാനം രാജി വെച്ച് പോകും. പിറവം തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയിക്കാന്‍ പിന്നെ വേറെ മായജാലമൊന്നും കാട്ടേണ്ട കാര്യമില്ല.  പോസ്റ്റര്‍ ഒട്ടിക്കുന്ന ചെലവ് പോലും കളയാതെ പാട്ടും പാടി ജയിക്കും. അല്ലെങ്കില്‍ ജയിപ്പിക്കണം. എല്‍ ഡി എഫിന് കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് മാത്രം നോക്കിയാല്‍ മതി. (പൊതുജനം പണി കൊടുക്കാതിരിക്കില്ല!)


വി എസിനെതിരെയുള്ള ആരോപണങ്ങളെ പറ്റി സി പി ഐ എം സെക്രട്ടറിയോടും, പ്രതിപക്ഷ ഉപനേതാവിനോടും ചില പത്രപ്രവര്‍ത്തകര്‍ ചോദിക്കയുണ്ടായി. അപ്പോള്‍ 'ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ' എന്നോ മറ്റോ ഒരു പിറുപിറുപ്പ്‌  കേട്ട പോലെ തോന്നി. (അത്രയ്ക്ക് ഉറപ്പില്ല). അല്ല! ലാവ്‌ലിന്‍ കേസില്‍ വി എസും പറഞ്ഞത് അതൊക്കെ തന്നെ. കൊടുത്താല്‍ കൊല്ലത്തും കിട്ടും!... അല്ലേ സഖാവെ?. പ്രതിപക്ഷ ഉപനേതാവിന് വി എസ് ഒഴിവായാല്‍ ഒരു സ്ഥാനക്കയറ്റം കിട്ടാന്‍ സാധ്യത ഉണ്ടല്ലോ. അതുകൊണ്ടു പുള്ളി മിണ്ടാത്തതിനെ ആരും കുറ്റം പറയരുത്, പരിഹസിക്കരുത്. പരിഹാസങ്ങള്‍ ഇടതു നേതാക്കള്‍ക്ക് അത്രയ്ക്ക് ദഹിക്കില്ല. അറിയാമല്ലോ?


ഇനി വി എസ് സഖാവിനെ അറസ്റ്റ് ചെയ്യാതെ, വെറുതെ പേരിനു കേസും നടത്തി, ഫയല്‍ എലെക്ഷന്‍ സമയത്ത് മാത്രം പൊടിതട്ടി നോക്കിയാല്‍, വി എസ്  അച്ചുതാനന്തനെ സ്നേഹിക്കുന്ന ഒരു കൂട്ടം കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍, പഞ്ച പുച്ഛം അടക്കി നോക്കി നില്കും എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? അങ്ങനെ തോന്നുന്നവര്‍ക്കു പിറവം എലെക്ഷന്‍ ഫലം  അറിയുന്ന വരെ കാത്തിരിക്കേണ്ടി വരും!  തീര്‍ച്ച.


വാല്‍: ഇടതു നേതാക്കളില്‍ ചിലര്‍ വി എസിനെ പിന്താങ്ങുന്നതിടെ, അടക്കത്തില്‍,  ഉള്ളില്‍ ചിരിക്കുന്നത് ആരെങ്കിലും കാണുന്നുണ്ടോ ആവോ? അതുപോലെ പിറവം തിരഞ്ഞെടുപ്പ് താമസിപ്പിച്ചതിന്റെ രഹസ്യം വലതുപക്ഷങ്ങള്‍ക്ക് മനസ്സിലായിക്കാണുമോ എന്തോ? 
          






06 ജനുവരി 2012

സച്ചിന്‍റെ നൂറാം സെഞ്ചുറിയും, നൂറു കോടി ജനങ്ങളുടെ കാത്തിരിപ്പും...

വെയിറ്റിംഗ് സിന്‍സ് ലോങ്ങ്‌ ടൈം 
1996 - ലെ ക്രിക്കെറ്റ് വേള്‍ഡ് കപ്പ്‌ നടക്കുന്ന സമയം.  ഷോറൂമുകളുടെ മുമ്പിലെ ചെറിയ ടി വിയില്‍ കാണിക്കുന്ന തല്‍സമയ പ്രക്ഷേപണം കാണുന്ന തിരക്കിനിടയില്‍ പുറകില്‍ നിന്നും മുഴങ്ങുന്ന ഒരു ചോദ്യമുണ്ടായിരുന്നു..
"സച്ചിന്‍  സെഞ്ചുറി  അടിച്ചോ?" - ഇപ്പൊ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷവും അതേ ചോദ്യം തന്നെ ബാക്കി... (കേട്ടാ തോന്നും അങ്ങേരു കഴിഞ്ഞ ഇരുപതു വര്‍ഷമായി സെഞ്ചുറി ഒന്നും അടിചിട്ടില്ലെന്നു!)


നൂറു കോടി ജനം കക്ഷി സെഞ്ച്വറിയുടെ സെഞ്ച്വറി തികക്കുന്നത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്‍പതു മാസം കഴിഞ്ഞു. അണ്‍സഹിക്കബിള്‍... ഒന്നെങ്കില്‍ പുള്ളി സെഞ്ച്വറി തികക്കണം, അല്ലെങ്കില്‍ കളി നിര്‍ത്തി വീട്ടി പോണം. അതും അല്ലെങ്കില്‍ മിനിമം ഇന്ത്യ കളി ജയിക്കുക എങ്കിലും വേണം.
അഞ്ചാം മന്ത്രി സ്ഥാനം കാത്തു മടുത്ത, ഒരു മുന്‍സഖാവ് മഞ്ഞള്‍ അലി, 'ഇനി നാട്ടിലേക്കില്ല' എന്ന് പറഞ്ഞു, പോയപോലെ ആസ്ത്രേലിയയില്‍  തന്നെ അങ്ങു തങ്ങിയാല്‍ മതി. സെഞ്ചുറി ഇല്ലാതെ ഇങ്ങോട്ട് വരണ്ട. ഹോ ഇങ്ങനെ പോയാല്‍ സച്ചിന് മുമ്പേ പെട്രോള്‍ സെഞ്ചുറി തികക്കാന്‍ സാദ്യത ഉണ്ടു.  യു പി യില്‍ തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ കാണിച്ചു തരാം... അല്ലേ നേതാക്കളെ? 


സച്ചിന്‍ സെഞ്ചുറി അടിച്ചാല്‍ ഒന്നുകില്‍ ടീമില്‍ മിനിമം രണ്ടു പേരു കൂടി സെഞ്ചുറി അടിക്കും എന്നിട്ട് കളി ജയിക്കും. അല്ലെങ്കില്‍ എല്ലാനും കൂടി പൂജ്യത്തിനു പുറത്തുപോകും, അങ്ങനെ കളി തോക്കും. എന്ത് പറഞ്ഞാലും നമ്മുടെ സച്ചിന്‍, ഒരു മാച്ച് വിന്നര്‍ ആണോ? ഒരിക്കലും അല്ല(എന്‍റെ നിരൂപണം അല്ല)... ഇങ്ങനെയുള്ള വയസ്സന്‍ കളിക്കാരാ ഒക്കെത്തിനും പ്രശ്നം, സച്ചിന്‍ വയസ്സ് 38 , ദ്രാവിഡ്‌ വയസ്സ് 37, ലക്ഷ്മണ്‍ വയസ്സ് 38 , ഇങ്ങനെ മധ്യവയസ്കരുടെ  പടയാ ടീമില്‍. പിന്നെങ്ങനെ കൊണം പിടിക്കാനാണ്? ചങ്കുറപ്പ് ഉള്ള നല്ല പുതിയ പിള്ളാരെ പറഞ്ഞു വിടാന്‍ ഉള്ളതിന്... ആരാ ഈ ടീം സെലെക്ടര്സ്... @#$&*^#%&()#... കളി കാണുന്ന ആര്‍ക്കും തോന്നിപ്പോവും.


കാര്യം കുറെ ഒക്കെ ശരി തന്നെ, ആസ്ത്രേലിയ കളിക്കാരില്‍  പതിനൊന്നില്‍ , എട്ടും മുപ്പതു വയസ്സില്‍ താഴെ, ഇന്ത്യന്‍ കളിക്കാരില്‍ പതിനൊന്നില്‍, എട്ടും മുപ്പതിന് മുകളില്‍... പിള്ളാരും വയസ്സന്മാരും തമ്മിലുള്ള കോല്‍കളി... ആര് ജയിക്കാനാ സാധ്യത? നിങ്ങള്‍ പറയൂ... (മനോരമയില്‍ ഇല്ല)


ഇങ്ങനെ എന്തൊക്കെ കണ്ടുപിടുത്തങ്ങള്‍ ആണ്... കളിക്കാരെ തെറി പറഞ്ഞു ചിലരുടെ നാവുളുക്കി...  പക്ഷെ കഴിഞ്ഞ കുറെ കളിയുടെ സ്കോര്‍ ബോര്‍ഡ്‌ നോക്കിയാല്‍ ഒരു കാര്യം മനസ്സിലാവും. 'സച്ചിനെ' പറ്റി മാത്രം മിണ്ടരുത്. ആസ്ത്രേലിയന്‍ പരിയടനത്തില്‍ കഴിഞ്ഞ രണ്ടു ടെസ്റ്റ്‌, ബാറ്റിംഗ് ആവറേജില്‍ സച്ചിനാണ് ഇന്ത്യന്‍ ടീമില്‍ ഏറ്റവും മുമ്പില്‍(57). അതിനു മുമ്പുള്ള ടെസ്റ്റുകളിലും സ്ഥിതി അങ്ങനെയൊക്കെ തന്നെ. ഉള്ളതില്‍ ചെറുപ്പക്കാരന്‍ കൊഹലി ബാറ്റ് ചെയ്യാന്‍ പഠിച്ചു വരുന്നതെ ഉള്ളൂ... കഷ്ടം! ( അവസാന ടെസ്റ്റ്‌ സ്കോര്‍സ് : 11 ,0 , 23 , 9....). പുരോഗതി ഉണ്ടു രണ്ടാം വട്ടം, പൂജ്യന്‍ അല്ല. പയ്യന്‍ അല്ലെ, പോട്ടെ എന്ന് വെക്കാം. പക്ഷെ കളി കണ്ടു കൂവുന്ന കാണികളെ വിരല്‍ പൊക്കികാണിക്കുന്നതൊക്കെ വളരെ മോശം ആണ്. പിന്നെ വേറൊരു ചെറുപ്പക്കാരന്‍ ഗംഭീര്‍ (വയസു 30), ആര്‍ക്കാനോ വേണ്ടി കളിക്കുന്ന പോലെ ഉണ്ടു. അടുത്ത് കല്യാണം കഴിഞ്ഞതിന്‍റെ ക്ഷീണമാവും. പാവം. ആരെങ്കിലും അല്പം ഗ്ലുക്കോസ്‌ കൊടുക്കണം ഉടനെ തന്നെ.


പത്രങ്ങളില്‍ സച്ചിനെ പറ്റി  പുതിയ വാര്‍ത്ത‍ കണ്ടു. സെഞ്ച്വറി ഒന്നും അല്ല. ഡല്‍ഹിയിലെ ഒരു നാറിയ വഴിക്കു (Chandni Chawk) സച്ചിന്റെ പേരിടാന്‍ പ്ലാന്‍! നല്ല കാര്യം ഇനി സച്ചിന്‍ സെഞ്ചുറി അടിച്ചു, മാന്‍ ഓഫ് ദി മാച്ച് ആയി എന്നൊക്കെ പത്രങ്ങളില്‍ വരുന്നതില്‍ കൂടുതല്‍, ഡല്‍ഹിയില്‍ സച്ചിന്‍ സ്ട്രീറ്റില്‍ പട്ടാപ്പകല്‍ മാനഭംഗം, കൊള്ള, കൊല എന്നൊക്കെ തലക്കെട്ട്‌ വരും, അപ്പൊ പിന്നെ സച്ചിന്‍റെ ന്യൂസ്‌ കാണാനുള്ള നമ്മുടെ ആര്‍ത്തിയും അങ്ങ് തീരും. അങ്ങേര്‍ക്കു വയസ്സ് കാലത്ത് മാനഹാനിക്കു ഒരുപാതിയും ആവും. ഭാരതരത്നം കിട്ടാഞ്ഞ സങ്കടത്തിനിടെ ഇങ്ങനെ ഒരു ചതി കൂടി വേണായിരുന്നോ ഈ പാവത്തിനോട്? ഹോ....


വാല്‍: chandni chawk-നു തല്‍കാലം സച്ചിന്‍റെ പേര് കൊടുക്കില്ല. കോര്‍പറേഷന്‍ തീരുമാനം ഡല്‍ഹി ഭരണകൂടം ഇടപെട്ടു തിരുത്തി... നല്ല കാര്യം. ഡല്‍ഹി ഭരണകൂടം അവിടെ തന്നെ ഉണ്ടല്ലേ? CWG ക്ക് ശേഷം ഇപ്പോഴാ ഒന്ന് ഉറക്കെ പറഞ്ഞു കേള്‍കുന്നത്‌... 
          






04 ജനുവരി 2012

ഞാറക്കല്‍ - ചൂണ്ട ഇടാന്‍ കൊച്ചിയില്‍ ഒരിടം!


പണ്ടു കുട്ടിക്കാലത്ത് നമ്മള്‍ ചൂണ്ട കൊണ്ടും,തോര്‍ത്തുമുണ്ട് പിടിച്ചും, കുളം കലക്കിയും ഒക്കെ മീന്‍ പിടിച്ചു നടന്നിരുന്ന ഒരു കാലം, ഇപ്പോള്‍ നമ്മുടെ മക്കള്‍ക്ക്‌ അന്യം. അവര്‍ മീന്‍കടയില്‍, ഐസ് പെട്ടിക്കിടയിലെ നാറുന്ന മീന് മാത്രം കാണാന്‍ വിധിക്കപ്പെട്ടവരാണ്. ദുബൈയിലും, സൗദിയിലും ജോലി ചെയ്തിരുന്ന കാലത്ത് കടല്‍ തീരത്ത് ഫിലിപിനോകള്‍ ചൂണ്ടയിടുന്നത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.


അതുപോലെ നമ്മുടെ കൊച്ചി കായലില്‍ ചൂണ്ടമീന്‍ പിടിക്കാനുള്ള അവസരം കിട്ടിമോ എന്ന് പലതവണ ചിന്തിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അത് പുതിയ ഒരനുഭവം തന്നെയാവും. ഉറപ്പ്!

പകലന്തിയോളം ഉള്ള നേരമ്പോക്കാണ്, വിനോദ സഞ്ചാരികള്‍ക്കായി ഞാറക്കലില്‍,  മത്സ്യ ഫെഡിന്റെ മില്‍കിവേ  അക്വാ  ടൂറിസം സെന്‍റെര്‍,  ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ  നീളുന്ന ചൂണ്ടമീന്‍ പിടുത്തം, ബോട്ട് സവാരി, കരിമീന്‍, കൊഞ്ച്, കാക്ക ഇറച്ചി (ഏതെങ്കിലും ഒന്ന്) കൂട്ടി ഉച്ചഭക്ഷണം അടക്കം, വൈകുന്നേരം വരെ നമ്മളെ കാത്തിരിക്കുന്നത് കേരളത്തില്‍ മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത ഒരു സംഭവം തന്നെ! മീന്‍ പിടിക്കാനുള്ള ചൂണ്ടയും, ഇരയും ഒക്കെ അവിടെ തന്നെ നമ്മുക്ക് വാടകയ്ക്ക് കിട്ടും. ഏതായാലും പോയി പരീക്ഷിച്ചു നോക്കാന്‍ ഞങ്ങള്‍  തീരുമാനിച്ചു.
മത്സ്യ ഫെഡ് ബാംബൂ പാലം 

കൊച്ചി ഹൈകോടതി കവലയില്‍ നിന്നും ഗോശ്രീ പാലം വഴി നോര്‍ത്ത് പറവൂര്‍, മുനമ്പം, കൊടുങ്ങലൂര്‍ എന്നിവടങ്ങലേക്ക് പോകുന്ന ഏതെങ്കിലും ഒരു ബസ്സില്‍ കയറി, വളപ്പ് ജങ്ഷനില്‍ ഇറങ്ങി ഓട്ടോ പിടിച്ചു  ഞാറക്കല്‍ ഫിഷ്‌ ഫാമില്‍ എത്താം. കാറില്‍ പോകുമ്പോള്‍ ഗോശ്രീ പാലം കടന്നു, വലത്തേക്ക് വൈപിന്‍ റോഡിലേക്ക് തിരിഞ്ഞു പത്തു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍, വളപ്പ്  ജങ്ഷന്‍ എത്തും. അവിടുന്ന് ഇടത്തേക്ക് രണ്ടു കിലോമീറ്റര്‍ കടപ്പുറം വഴിയില്‍ യാത്ര ചെയ്‌താല്‍ ഞാറക്കല്‍ ഫിഷ്‌ ഫാം ഇടതുവശത്ത് കാണാം. ചുറ്റും കായല്‍ പരപ്പ് മാത്രം... വണ്ടി പോകുന്ന വഴി ഇരുവശങ്ങളും കായല്‍ വെള്ളം, വണ്ടി വെള്ളത്തിലൂടെ കടന്നു പോകുന്ന പ്രതീതി!

വര്‍ഷത്തില്‍ 365 ദിവസവും ഫാം തുറന്നു പ്രവര്ത്തിക്കുമെങ്കിലും, നല്ല വേനലും  മഴക്കാലവും, പിന്നെ അവധി ദിവസങ്ങളും ഒഴിവാക്കുകയാണ് നല്ലത്. മുതിര്‍ന്നവര്‍ക്ക് 150 രൂപയും, കുട്ടികള്‍ക്ക് 75 രൂപയും വെച്ചു ഫാമിലേക്ക് കയറാനുള്ള ഫീസ്‌ കരുതണം. ഇതു പ്രവേശനത്തിന് മാത്രമല്ല ഒരു മണിക്കൂര്‍ ബോട്ട് സവാരി, ഉച്ചഭക്ഷണം എന്നിവക്കും കൂടിയുള്ളതാണ്. ഫീസ് കൊടുത്തു ഒരു ചെറിയ ഭംഗിയുള്ള ബാംബൂ പാലത്തിലൂടെ ഉള്ളില്‍ കയറിയ ഞങ്ങള്‍ ആദ്യമേ ബോട്ടിംഗ് തിരെഞ്ഞെടുത്തു. വെയില്‍ കൂടിയാല്‍ ബോട്ടിംഗ് അത്ര രസം ആവില്ല. ചെറിയ മൂന്നു പേര്‍ക്ക് കയറാവുന്ന പെഡല്‍ ബോട്ട്, അല്ലെങ്കില്‍ അഞ്ച് പേര്‍ക്ക് കയറാവുന്ന തുഴ ബോട്ട്, ഏതെങ്കിലും ഒന്ന് ഒരു മണിക്കൂര്‍ നേരം കാശ് കൊടുക്കാതെ ഉപയോഗിക്കാം. മോട്ടോര്‍ ബോട്ടിന് കൂടുതല്‍ കാശ് കൊടുക്കണം. 

കുട ചൂടിയും...
മോട്ടോര്‍ ബോട്ട് കയറ്റം ഞങ്ങള്‍ വൈകുന്നേരതെക്ക്  മാറ്റി, പെഡല്‍ ബോട്ടില്‍ കയറി. കായലിനു ആഴം നന്നെ കുറവാണ്, കുട്ടികളെ കൊണ്ട് കയറുന്നതിനു അത്ര കണ്ടു പേടിക്കേണ്ട. പക്ഷെ കുറച്ചു സൂക്ഷിക്കണം. കായല്‍ പരപ്പിനു നടുവില്‍ ചെറിയ തുരുത്തുകള്‍, ബോട്ട് ജെട്ടികള്‍, ചുറ്റും തല ഉയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങള്‍, ഇടക്ക് വെയില്‍  കൂടുമ്പോള്‍  തല തണുപ്പിക്കാന്‍ പറ്റിയ നല്ല പച്ച കണ്ടല്‍ക്കാടുകള്‍...., ഇതൊക്കെ കണ്ടു തീര്‍ക്കാന്‍ ഒരു മണിക്കൂര്‍ പോര എന്ന് നമ്മുക്ക് തോന്നിപ്പോവും. 

ഫാമിലേക്ക് കയറുമ്പോള്‍ വലതു വശത്തായി കുറച്ചു കോണ്‍ക്രീറ്റ് ബെഞ്ചുകള്‍, കുറച്ചു പഴകിയ സ്ലീപിംഗ് നെറ്റ്, അല്പം തണലുമുണ്ട്. ചൂണ്ടയും ഇരയും മേടിച്ചു ഞങ്ങള്‍ ചൂണ്ട ഇടാന്‍ പോയി. കുറെ നേരം നോക്കിയിട്ടും ഒരു പരല്‍ മീനു പോലും കൊതിയില്ല. ഇര എല്ലാം ചെറു മീനുകള്‍ തിന്നു തീര്‍ക്കുന്നു. ചെറിയ മീനുകള്‍ക്ക് നല്ല ബുദ്ധി. വെള്ളത്തിനടിയില്‍ എല്‍ കെ ജി, യു കെ ജി ഒക്കെ ഉണ്ടാവും...ഞങ്ങള്‍ ചുറ്റും നോക്കി, മറ്റുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഏതായാലും കുറെ വലിയ മീന്‍ കിട്ടണമെന്ന ആഗ്രഹം ഞങ്ങള്‍  അപ്പഴേ ഉപേക്ഷിച്ചു. 365 ദിവസവും നൂറു കണക്കിന് ആളുകള്‍ക്ക് പിടിക്കാനുള്ള കരിമീന്‍ അവിടെ ഉണ്ടാവാനും സാദ്യത കുറവ്.

ഞങ്ങളുടെ ക്യാച്ച് 
അങ്ങ് അകലെ ഒരു വിദ്വാന്‍ ഒന്നിന് പുറകെ ഒന്നായി മീന്‍ പിടിച്ചു കൂട്ടില്‍ നിറക്കുന്ന   കണ്ടാണ്‌ ഞങ്ങള്‍ അടുത്ത് ചെന്നത്. കുറച്ചു നേരം നോക്കി നിന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി. മീന്‍ പിടിക്കാന്‍ നല്ല ക്ഷമ വേണം. ചൂണ്ട ഇളക്കാന്‍ പാടില്ല. ചെറുമീനുകള്‍ ഇര തിന്നു തീര്‍ക്കും. വലിയ മീന്‍ കൊത്താന്‍ ക്ഷമയോടെ ചൂണ്ട ഇളക്കാതെ കാത്തിരിക്കണം. അങ്ങനെ നോക്കിയപ്പോള്‍ ഞങ്ങളുടെ ചൂണ്ടയിലും കരിമീന്‍ കുടുങ്ങി കുറച്ചെണ്ണം. അത് ആരും അറിയാതെ വണ്ടിക്കുള്ളില്‍ കൊണ്ടുപോയി വെച്ചു. (പിടിച്ച മീന്‍  കൊണ്ടുപോകാന്‍ കാശ് കൊടുക്കണം പോലും, വളരെ കുറഞ്ഞ വില കൊടുക്കാന്‍ മതി, പക്ഷെ കൊടുക്കാന്‍ തോന്നിയില്ല.) 

ഉച്ചഭക്ഷണത്തിന് സമയം ആയെന്നു വയര്‍ ഓര്‍മിപ്പിച്ചു... ഞങ്ങള്‍ പതുക്കെ കിട്ടുന്നിടത്തേക്ക് നടന്നു. അവിടെ ചെന്നപ്പോള്‍ നല്ല തിരക്ക്. കുറച്ചു കാത്തിരിക്കണം... അല്പം കഴിഞ്ഞു, കിട്ടിയ മീന്‍ കറിയും കൂട്ടി ചോറ് ഒറ്റ വായ്ക്കകത്താക്കി. രുചി അത്രയ്ക്ക് പോര, വൃത്തിയും! ഐസ്ക്രീമും കഴിച്ചു, മംഗളം പാടി അവസാനിപ്പിച്ചപ്പോള്‍ സമയം മൂന്ന് മണി. ഇനി ചൂണ്ട ഇടാനുള്ള സമയമില്ല. ഞങ്ങള്‍ മോട്ടോര്‍ ബോട്ടിംഗ് നടത്താന്‍ തീരുമാനിച്ചു. അതിനുള്ള കാശും കൊടുത്തു ബോട്ടില്‍ കയറി. അര മണിക്കൂര്‍ നേരം... അവിടുത്തെ ഏറ്റവും മനോഹരമായ എല്ലാ സ്പോട്ടുകളും, ബോട്ട് ഡ്രൈവര്‍ കാട്ടി തന്നു... പെഡല്‍ ബോട്ടില്‍ പലര്‍ക്കും ഒരുപക്ഷെ എല്ലായിടങ്ങളും   കാണാന്‍ സാധിക്കുകയില്ല. മോട്ടോര്‍ ബോട്ട് സവാരിയും കഴിഞ്ഞു കരയില്‍ വെറുതെ കോണ്‍ക്രീറ്റ് കസേരയില്‍ അല്‍പ നേരം ഇരുന്നു സൊറ പറഞ്ഞു സമയം കളഞ്ഞു... സമയം അഞ്ചു കഴിഞ്ഞു, പിന്നെ പതുക്കെ ഫാമില്‍ നിന്നും പുറത്തേക്ക്...

ഡൈനിങ്ങ്‌ ഹാള്‍ ഒരു ദൂരക്കാഴ്ച
ഫിഷ്‌ ഫാമില്‍ നിന്നും മുമ്പോട്ടു കുറച്ചു  ദൂരം നടന്നാല്‍ ബീച്ച് ആണ്.  മാലിപ്പുറം ബീച്ച്! ചെറായി പോലെ അത്ര സുന്ദരം അല്ലെങ്കിലും വലിയ തിരക്ക് ഇല്ല. സൂര്യാസ്തമനവും കണ്ടു തിരിച്ചു വീട്ടിലേക്കു, വണ്ടിയില്‍ കയറിയപ്പോള്‍ മനസ്സ് ഒന്ന് കുളിര്‍ത്ത പോലെ. ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലത്തേക്ക്  പോയി വന്ന അനുഭവം... ചൂണ്ട ഇടലും, മീന്‍ പിടുത്തവും, ഒക്കെ ഒന്ന് കൂടി ഓര്‍ത്തു...


ഇപ്പൊ ഫേസ് ബൂകിലൂടെയും, ഫോണിലൂടെയും ഒക്കെ പലരും ചൂണ്ട ഇടാറുണ്ട്. അത് ചൂണ്ട വേറെ! അതിന്‍റെ പ്രതിഫലങ്ങള്‍ പലപ്പോഴും പൊതിഞ്ഞ കൈതച്ചക്കകള്‍ ഒക്കെ ആയി മാറുന്നു എന്നതിന് ഇപ്പോഴത്തെ പത്രങ്ങള്‍ ആണ്  സാക്ഷി. അതിലൊന്നും അകപ്പെടാതെ നോക്കി നടന്നാല്‍ നമ്മുക്ക് കൊള്ളാം, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. അത്ര മാത്രം.... 
          






നല്ലെഴുതുകള്‍