30 ഡിസംബർ 2011

ന്യൂസ്‌ മേകേര്‍സ് (2011) - ഇതല്ലേ സത്യം!

കേരളത്തിലെ മനോരമ ന്യൂസ്‌ മേകേര്‍സ് (2011)   

പുതിയ വാര്‍ത്ത കൊണ്ടു കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ഒരു വര്ഷം ശ്രദ്ധിക്കപ്പെട്ട അല്ലെങ്കില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയാണ് അതതു വര്‍ഷത്തെ ന്യൂസ്‌ മേകെര്‍. കുപ്രസിദ്ധിയിലൂടെ ഇടം തേടിയവരാണ്  അതില്‍         ഏറെപ്പേരും എന്നത് നഗ്നയാദാര്‍ത്ഥ്യം. ഇതില്‍ നിന്നും എങ്ങനെയുള്ള വാര്‍ത്തകള്‍ കേരളത്തിലെ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു എന്ന് കൃത്യമായി മനസ്സിലാക്കാം.


1 ) ബാലകൃഷ്ണ പിള്ള : ഒന്‍പതു തവണ കേരള നിയമ സഭയെ പ്രതിനിധീകരിച്ചും, ഒരു തവണ എം പി-യായും, നാല് തവണ സംസ്ഥാന മന്ത്രിയായും തന്‍റെ രാഷ്ട്രീയ പാടവം തെളിയിച്ച ബാലകൃഷണ പിള്ളയെ 2011 ഫെബ്രുവരി 10-നു അഴിമതി കേസില്‍, ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതി ഒരു വര്‍ഷത്തെ കഠിന തടവ്‌ ശിക്ഷിച്ചത് കേരളത്തിലെ പത്രങ്ങളില്‍ വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചു.കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളക്കു ,  യു ഡി എഫ് വമ്പന്‍ യാത്ര അയപ്പും (ജയിലിലേക്ക്) സങ്കടിപ്പിച്ചു. അങ്ങനെ ഫെബ്രുവരി 29-നു പിള്ള ജയിലില്‍ ആയി. അദ്ധേഹം നിരപരാധി ആയിരിക്കാം.

മാര്‍ച്ച് മാസത്തില്‍, ജയിലില്‍ നിന്നും നിയമ സഭ തിരെഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുക്കാനൊരുങ്ങിയപ്പോള്‍ ശ്രീ ഉമ്മന്‍ ചാണ്ടിയും ടീമും, അദ്ദേഹത്തെ ജയിലില്‍ പോയി കണ്ടു, കാലു പിടിച്ചു. അങ്ങനെ പിള്ള മത്സരത്തില്‍ നിന്നും പിന്‍മാറി. പക്ഷെ പ്രചാരണ വേളയില്‍ മുഴുവന്‍ സമയവും പിള്ള  വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. 

പിന്നീട് കമ്പി പാര, വാളകം, ഫോണ്‍ വിവാദം, ജയില്‍ മോചനം, സുപ്രീം കോടതി കേസ്, മകന്‍ ഗണേഷ് കുമാര്‍ എന്നിവയിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടേ ഇരുന്നു. 2011 ലെ  ഏറ്റവും വാര്‍ത്ത‍ പ്രാധാന്യം നേടിയ വ്യക്തി ബാലകൃഷ്ണ പിള്ള തന്നെ. ഒരു സംശയവും വേണ്ട. നമ്പര്‍ ഒന്ന്.      





2 ) സന്തോഷ്‌ പണ്ഡിറ്റ്‌ : ഒന്നാം സ്ഥാനത്തിനു എന്തുകൊണ്ടും അര്‍ഹനാണ് സന്തോഷ്‌ പണ്ഡിറ്റ്‌. കാരണം പൂജ്യത്തില്‍ നിന്നും തുടങ്ങി, കേരളം മുഴുവന്‍ അറിയപ്പെടുന്ന, ഒറ്റയ്ക്ക് ബ്ലാക്ക്‌ കാറ്റ്സ്  ഇല്ലാതെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത  തരത്തില്‍ വളര്‍ന്ന(ചെരുപ്പും, ചീഞ്ഞ മുട്ട, തക്കാളി, തെറി), ആരാധകരുള്ള ഒരു വ്യക്തി സന്തോഷ്‌ പണ്ഡിറ്റ്‌ മാത്രം. എങ്കിലും സന്തോഷ്‌ പണ്ഡിറ്റ്‌ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്, 2011 അവസാനം, പണ്ടിറ്റിന്റെ ആദ്യ പടം "കൃഷ്ണനും രാധയും" സിനിമാകോട്ടകളില്‍ വന്നതിനു ശേഷമാണ്. പിന്നെ കേരളത്തിലെ കുഞ്ഞു കുട്ടികള്‍ക്ക് പോലും സുപരിചിതന്‍ ആയി പണ്ഡിറ്റ്‌.

കൃഷ്ണനും രാധയും കേരളത്തിലെ ചുരുക്കം തിയേറ്ററില്‍ ഒരു മാസത്തോളം നിറഞ്ഞു ഓടി. അത് കണ്ടു ചാനലുകള്‍  മത്സരിച്ചു മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തി. അതില്‍ ബുദ്ധിജീവികള്‍ (കാശ് മേടിച്ചു അഭിപ്രായം പറയുന്നവരും പെടും) പണ്ടിറ്റിനെ മനോരോഗി എന്ന് മുഖത്ത് നോക്കി ആക്ഷേപിച്ചു. ചില സിനിമാ രംഗത്തെ മഹാന്‍മാര്‍ (സ്വയം പുകഴ്ത്തുന്നവര്‍) "പണ്ഡിറ്റ്‌ സിനിമയെ" പഴയ ഷക്കീല തരംഗത്തോട് ഉപമിച്ചു. എന്തിനും ഏതിനും അസോസിയേഷന്‍ ഉണ്ടാക്കി പരസ്പരം ചെളി വാരിയെറിയുന്ന സിനിമ നിര്‍മാണ, അഭിനയ, കലാ പ്രതിഭകളോട് ഉള്ള  പൊതുജന അമര്‍ഷമാണ്‌ സന്തോഷ്‌ പണ്ഡിറ്റ്‌-ലൂടെ പുറത്തു വന്നത് എന്ന് അവര്‍ അറിയാതെ പോയി, അല്ലെങ്കില്‍ കണ്ടില്ല എന്ന് നടിച്ചു. 

എന്തൊക്കെ ആണെങ്കിലും പണ്ഡിറ്റ്‌, സിനിമ നിര്‍മാണം, അഭിനയം, സംവിധാനം, കൊല എന്നിവ തുടരുന്നു കൊണ്ടേ ഇരിക്കുന്നു. അടുത്ത സിനിമ ഒരു ഈച്ച പോലും കാണില്ല എന്ന് മാത്രം പറയാനുണ്ട്. എങ്കിലും ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസം വാര്‍ത്തകളില്‍, ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ ന്യൂസ്‌ മേകെര്‍ 2.  കുപ്രസിദ്ധി നമ്പര്‍ രണ്ട്. മണം കൂടും.




3  ) എം വി ജയരാജന്‍   : പൊതുനിരത്തില്‍ സംഘം ചേരുകയോ, പൊതുപരിപാടികള്‍ നടത്തുന്നതോ നിരോധിച്ചു കൊണ്ട് ഒരു കേസ് തീര്‍പ്പാക്കിയ ഹൈകോടതിയെ നേര്‍ക്ക്‌ നേര്‍ വെല്ലുവിളിച്ചു, ശുംബന്‍ പ്രയോഗം നടത്തി, പാര്‍ട്ടിയിലെ ജയരാജന്മാര്‍ക്കിടയില്‍ അല്പം മേല്‍കൈ നേടാന്‍ എം വി ജയരാജന് കഴിഞ്ഞു. പക്ഷെ ജയരാജന്‍റെ ശുംബന്‍ വിളി കേട്ട് വിറ പൂണ്ട കോടതി സ്വയം കേസെടുത്തു, ജയരാജനെ പുഴു, കീടം എന്നൊക്കെ വിളിച്ചു വിലകളഞ്ഞു. ജാമ്യം പോലും അനുവദിക്കാതെ ആറ്‌ മാസത്തെ കഠിന തടവിനു ശിക്ഷിച്ചു (പിന്നീട് 'കഠിന വിധി' ഒഴിവാക്കി, എങ്കിലും വിധിച്ചത് വിധി തന്നെ).


കൊച്ചി മുതല്‍ തിരുവനതപുരം സെന്‍ട്രല്‍ ജയില്‍ വരെ, വഴി നീളെ ജയരാജനെ കമ്മ്യൂണിസ്റ്റ്‌ അനുഭാവികള്‍ പുഷ്പ വൃഷ്ടി നടത്തി, മുദ്രാവാക്യം വിളിച്ചു ജയിലിലേക്ക് ആനയിച്ചു. ഇത്ര താര പരിവേഷം കിട്ടിയ ഒരു നല്ല 'കുറ്റവാളിയും'   ഭഗത് സിംഗ് നു ശേഷം ഉണ്ടാവില്ല. പിന്നീട് ചര്‍ച്ചകള്‍ ആഴ്ചകളോളം പൊടിപൊടിച്ചു.




പിന്നീട് സുപ്രീം കോടതി ജയരാജന് ജാമ്യം അനുവതിച്ചു. ഒന്‍പതു ദിവസം അന്യായവിധി പ്രകാരം ജയിലില്‍ കിടന്ന ജയരാജന് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അണികളുടെ വക വമ്പിച്ച സ്വീകരണം കൊടുത്തു. ജയിലില്‍ വച്ച് ഒന്‍പതു പുസ്തകം വായിച്ച ജയരാജന്‍, പഞ്ച പാവം ചമഞ്ഞു, ജനലക്ഷങ്ങളുടെ സ്നേഹവികാരതിന്‍ മുമ്പില്‍ വിതുമ്പി. ദയനീയമായ വിധി എങ്കിലും കുപ്രസിദ്ധി തന്നെ.  കുപ്രസിദ്ധി നമ്പര്‍ മൂന്ന്. ഗുണം കൂടും (നാടിനു)







4  ) പി ജെ ജോസഫ്‌  : കഴിഞ്ഞ രണ്ടു മാസം വാര്‍ത്തകളില്‍ നിറഞ്ഞു, കേരളത്തിലെ നേതാക്കള്‍ക്കും ഇംഗ്ലീഷ് വായ്മൊഴി അറിയാം എന്ന് ഇന്ത്യയിലെ മുഖ്യധാര പത്രപ്രവര്‍ത്തകര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ച, മാസങ്ങളായി ഉറങ്ങാന്‍ പോലും കഴിയാത്ത നമ്മുടെ ജലസേചന മന്ത്രി പി ജെ ജോസഫ്‌, മുല്ലപ്പെരിയാര്‍ ഡാം വേണമെങ്കില്‍ ഞങ്ങള്‍ പൊട്ടിക്കും എന്ന് ഉറക്കെ പ്രക്യാപിച്ചു (ഉറപ്പുള്ള ഒരു മന്ത്രി എങ്കിലും, ഇവിടെ ഉണ്ടല്ലോ ഭാഗ്യം). മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉടന്‍ പണിയുമെന്നും, അതിനു വേണ്ടി മന്ത്രി സ്ഥാനം കളയാന്‍ കൂടി താന്‍ തയ്യാര്‍ എന്ന് വീമ്പു പറഞ്ഞു.


കേട്ട പാതി കേള്‍ക്കാത്ത പാതി, ചപ്പാത്തില്‍ ജനം ഇരച്ചെത്തി. ആള്‍ക്കൂട്ടം കണ്ടപ്പോള്‍ എല്ലാ പാര്‍ടി നേതാക്കളും ചപ്പാത്തില്‍ ഓടിയെത്തി, ഉപവാസവും തുടങ്ങി. ചപ്പാത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി നിരാഹാരം കിടന്ന നാട്ടുകാര്‍ അങ്ങനെ പേരുവഴിക്കായി. പക്ഷെ മുല്ലപ്പെരിയാര്‍ സമരം അങ്ങനെ ഒരു വലിയ സംഭവം തന്നെ ആയി. അതില്‍ പി ജെ ജോസഫ്‌ നടത്തിയ സംഭാവന പറഞ്ഞറിയിക്കാന്‍ സാധിക്കാത്തത് ആണ്.


ഇതൊക്കെ കേട്ട്  വിറ പൂണ്ട വൈകോ, കരുണാനിധി, വിജയകാന്ത്, ജയലളിത അവറുകള്‍   എല്ലാവരും ഒത്തു ചേര്‍ന്നു  തമിഴ് മക്കളെ രോക്ഷം കൊള്ളിച്ചു. അവര്‍ തന്ത്രങ്ങളുടെ തന്ത്രം പയറ്റി. തമിഴ്നാട്ടില്‍ മലയാളികള്‍ കൂട്ടത്തോടെ ഓടി രക്ഷപ്പെട്ടു. അവസാനം ചില രാഷ്ട്രീയ നേതാക്കള്‍ "എനിക്ക് തമിഴ്നാട്ടില്‍ ഭൂമി ഇല്ല" എന്ന് പറയേണ്ടി വന്നു. പക്ഷെ "ലേലു അല്ലു! ലേലു അല്ലു!" എന്നേ കേട്ടോള്ളൂ.


പാവം നമ്മുടെ മന്ത്രി, പറഞ്ഞതൊക്കെ പതുക്കെ വിഴുങ്ങി. പറയാത്തതിനു  പോലും പല വായി നോക്കികളുടെ അടുത്തുന്നും തെറി കേട്ടു. രാഷ്ട്രീയം എന്നത് ജന സേവ അല്ല അത് 'സേവ' മാത്രമാണെന്ന് അദ്ദേഹത്തിന് വൈകി 'ഭുത്തി' ഉദിച്ചു. അങ്ങനെ മുല്ലപ്പെരിയാര്‍ വെറും കഥയും, സിനിമയും ഒക്കെ ആയി.  ജനം പോയപ്പോ, നേതാക്കള്‍ എല്ലാം പെട്ടിയും കിടക്കയും എടുത്തു വീട്ടി പോയി. അങ്ങനെ ചപ്പാത്തില്‍ നാട്ടുകാര്‍ക്ക് നിരാഹാരം കിടക്കാന്‍ സ്ഥലം തിരിച്ചും കിട്ടി. ചെറിയ കുപ്രസിദ്ധി എങ്കിലും, പി ജെ ജോസെഫിനു നാലാം സ്ഥാനത്തിനു അര്‍ഹതയുണ്ട്. കുപ്രസിദ്ധി നമ്പര്‍ നാല്. ബഹു ഗുണം (നാടിനും നാട്ടാര്‍ക്കും)


-----------------
-----------------


ആരു ജയിക്കും ഈ നാല് പേരില്‍? ആരു ജയിക്കണം? പോസ്റ്റ്‌ ആസ് കമന്റ്സ്!



അഞ്ചും, ആറും  സ്ഥാനം കിട്ടി പുറത്തായവര്‍  റൗഫ്, പി സി ജോര്‍ജ്...
വിവരണം വേണ്ടല്ലോ!





നല്ലെഴുതുകള്‍