22 മാർച്ച് 2012

ഉത്തരത്തില്‍ ഉള്ളത് കിട്ടിയതുമില്ല... കക്ഷത്തിലുള്ളത്...


കഷ്ടം... കലികാലം...
ഇങ്ങനെ ഒരു ഫലം സാക്ഷാല്‍ മുഖ്യമന്ത്രി പോലും കരുതിയിട്ടുണ്ടാവില്ല. ചെന്നിത്തലയും, മുരളിയും!
ഒരു വിധത്തില്‍ പറഞ്ഞാല്‍ വല്ലാത്ത ചെയ്തായി പോയി. പിറവം ഇലക്ഷന്‍ പ്രചാരണം തുടങ്ങിയതില്‍ പിന്നെ ഒന്നിനും രണ്ടിനും പോലും നില്‍കാതെ അഹോരാത്രം പ്രയത്നിച്ച ചിലര്‍ക്ക് മനസ്സില്‍ ലഡ്ഡു പൊട്ടിയപ്പോള്‍ മറ്റു ചിലരുടെ നെഞ്ചിനുള്ളില്‍ മാലപടക്കവും പൊട്ടി. 


"യു പി തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് പറ്റിയ തോല്‍വി കേരള ജനത മറന്നു. എല്ലാ ജാതിമത വിഭാഗങ്ങളും ഉമ്മന്‍ ചാണ്ടിക്ക് വോട്ട് ചെയ്തു." പിണറായി വിജയന്‍റെയും സാക്ഷാല്‍ വി എസ് സഖാവിന്‍റെയും കണ്ഠം ഇടറി.


തിരെഞ്ഞെടുപ്പില്‍ സഹായിച്ചവരെയും വോട്ട് ചെയ്തവരെയും യു ഡി എഫ് സംരക്ഷിക്കും എന്ന് ഉറപ്പാണ്. എന്നാല്‍ യു ഡി എഫ് വിജയത്തിന് വിലങ്ങു തടിയായി ഇടയ്ക്കിടെ തന്ത്രം പയറ്റിയ ചില സാധാരണക്കാരായ ജനങ്ങളുണ്ട്‌. നേഴ്സുമാര്‍, മുല്ലപ്പെരിയാര്‍ സമിതി അംഗങ്ങള്‍, ഫേസ് ബുക്ക്‌ പ്രതിനിധികള്‍, പിന്നെ അണ്ണാ ഹസാരെ അംഗങ്ങള്‍, ചില തീവ്രവാദികള്‍, മാധ്യമം ദിനപത്രം, നികേഷ് റിപ്പോര്‍ട്ടര്‍, ഇന്ത്യാവിഷന്‍, യകോബായ സഭ! എന്നിവരൊക്കെയാണ് അക്കൂട്ടര്‍. ഇവരുടെ ഒക്കെ ചോര നീരാക്കി കുടിച്ചു ആവും ഈ തിരെഞ്ഞെടുപ്പ് വിജയം അച്ചായന്‍ ആഘോഷിക്കുവാന്‍ പോകുന്നെതെന്ന് ചുരുക്കം.


വെള്ളാപ്പിള്ളി സാറ് പറഞ്ഞ പോലെ അഹങ്കാരം കാണിക്കാതെ മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസിന്‌ നെയ്യാറ്റിന്‍കരയും ജയിച്ചു മൂന്നു സീറ്റ് ഭൂരിപക്ഷത്തില്‍ കേരളം ഭരിക്കാം. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി കേരളത്തിന്‍റെ അനിഷേധ്യ നേതാവായി മാറികഴിഞ്ഞിരിക്കുന്നു. അതിനു മലയാള മനോരമ എന്ന പത്രത്തിന് തന്നെ സമ്മാനം കൊടുക്കണം. ഉമ്മന്‍ ചാണ്ടി എന്ന ജനപക്ഷ നേതാവിന്‍റെ വ്യക്തിപ്രഭാവം ജനസമ്പര്‍ക പരിപാടികളിലൂടെ പൊതുജന സമക്ഷത്തു ഉയര്‍ത്തി കാണിച്ചതില്‍ മനോരമ പത്രം വലിയ പങ്കു വഹിച്ചു.


ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി എന്നാല്‍ ബഹുഭൂരിപക്ഷം കേരളീയനും രാപകലോളം പൊതുജന സേവനം നടത്തുന്ന ഒരു നല്ല രാഷ്ട്രീയ നേതാവാണ്‌. ഒരു സെല്‍വരാജ് രാജി വെച്ചകൊണ്ടോ അല്ലെങ്കില്‍ പി സി പണം കൊടുത്തു എന്ന് ആരോപിച്ച കൊണ്ടോ അഴിഞ്ഞു പോകുന്ന ഒരു മുഖംമൂടി അല്ല അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എന്ന് പിറവം തിരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ നമ്മള്‍ കണ്ടു. അത്തരം ഒരു പ്രതിച്ഛായ ഉണ്ടാക്കാന്‍ കേരളത്തിലെ പത്രങ്ങള്‍ക്കു വിശേഷിച്ചു മനോരമക്ക് കഴിഞ്ഞു.


പക്ഷെ മനോരമ, മാതൃഭൂമി പത്രങ്ങള്‍ കേരളത്തില്‍ പകുതിയോടടുത്തു വരുന്ന കമ്മ്യൂണിസ്റ്റ്‌ അനുഭാവികളും, മറ്റു രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളും  ഒന്നായി ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് വാസ്തവം. ഇപ്പോള്‍ നടക്കുന്ന എജെന്റ്റ്‌ പണിമുടക്കും ഇടതു അനുഭാവക്കാര്‍ നടത്തുന്നതാണ്. അത് ഉമ്മന്‍ ചാണ്ടി എന്ന നേതാവിനെ വെറുതെ ഉയര്‍ത്തി കാണിക്കാന്‍ ശ്രമിച്ചത് കൊണ്ടല്ല. മറിച്ച് മറ്റുള്ളവര്‍ക്കെതിരെ   നടത്തുന്ന നുണ പ്രചാരണങ്ങള്‍ കണ്ടു മനസ്സ് മടുത്തിട്ടാണ്. മലയാള മനോരമ വെറും ഒരു പാര്‍ട്ടി പത്രമായി അധപതിക്കുന്ന കാഴ്ച കണ്ടു മനം മടുത്ത കൊണ്ടാണ് ഒരു വിഭാഗം ജനം പത്രം വായന ഉപേക്ഷിച്ചു തുടങ്ങിയത് എന്ന് അവര്‍ക്കും മനസ്സിലായി കാണുമെന്നു കരുതുന്നു. 






12 മാർച്ച് 2012

5.....4.....3....2....1....പുജ്യം



പുതു പിറവി അത് കാണാന്‍ കേരളം മാത്രമല്ല ലോകം മുഴുവനുമാണ് കാത്തിരിക്കുകയാണ്. ഇറ്റലിക്കാരായ ചിലര്‍ക്ക് ജയില്‍ മോചനം. ചില പാര്‍ടികള്‍ക്ക് പുതു പിറവി. ചില നേതാക്കള്‍ക്ക് ഇനിയും അഴിമതി നടത്താനുള്ള ലൈസന്‍സ്!!!! ചില നേതാക്കള്‍ക്ക് ഇനിയും.....  അങ്ങനെ എന്തെല്ലാം...കാണണം.

ആകെ 183170 സമ്മതിദായകര്‍! അതില്‍ 89925 ആണുങ്ങള്‍, 93245 പെണ്ണുങ്ങള്‍ (കൂടുതല്‍ കൂടിയ നാട്  കേരളം). അറുപതു ശതമാനത്തോളം വരുന്ന ക്രിസ്തുമത വിശ്വാസികള്‍, ബാക്കി നാല്പതില്‍ മുപ്പതു ശതമാനം നായര്‍, ഈഴവ, മറ്റു ഹിന്ദു സമുദായക്കാര്‍, പത്തു ശതമാനം മറ്റുള്ളവര്‍. ഇതില്‍ യു ഡി എഫ്  എല്‍ ഡി എഫ് മുന്നണികളാണ് മത്സര രംഗത്തെ പ്രമുഗര്‍... വര്‍ഗീയ പാര്‍ടി എന്നറിയപ്പെടുന്ന ബിജെപിയും രംഗത്തുണ്ട്. മുപ്പത് ശതമാനം വരുന്ന നായര്‍, ഈഴവ സമുദായ നേതാക്കള്‍ യു ഡി എഫ്-നു അനുഭാവം പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ വര്‍ഗീയ പാര്‍ട്ടി എന്ന് ആര്‍ക്കും സംശയം തോന്നാം.

ഓര്‍ത്തഡോക്‍സ്‌, യാക്കോബായ വിഭാകങ്ങള്‍ തിങ്ങി ജരുങ്ങി പാര്‍ക്കുന്ന ഇടമായതിനാല്‍ ചിലപ്പോള്‍ അവര്‍ തമ്മിലുള്ള ചില്ലറ അടിപിടികള്‍ സ്വാഭാവികം. സ്നേഹം മാത്രം മാനവരാശിയെ പഠിപ്പിച്ച യേശു ദേവന്റെ പേരില്‍ തമ്മില്‍ തല്ലുന്ന ലോകത്തെ പല ക്രിസ്തുമത വിശ്വാസികളില്‍ ഒരു കൂട്ടര്‍... ഇവരെ പ്രതിനിധീകരിക്കുന്ന പിതാക്കന്മാര്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ വിശ്വാസികളോട് അഭ്യര്തിച്ചിട്ടുണ്ട്. സാധാരണ കമ്മ്യൂണിസ്റ്റ്‌ കള്‍ക്ക് വോട്ട് ചെയ്യാന്‍ പറയുന്ന സമയത്താണ് ഈ മനസാക്ഷി വോട്ട് കടന്നു വരുന്നത് എന്ന് ഇതു കണ്ണ് പൊട്ടനും അറിയാം. അങ്ങനെ പിറവം അച്ചായന് ഒരു ത്രിശങ്കു ആയി...
മാത്രമല്ല സംസ്ഥാന തിരെഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ അമ്പേ പരാജയപ്പെടുകയും ചെയ്തു.

അത് മനസ്സിലാക്കി ഉടന്‍ വേണ്ടത് ചെയ്യാന്‍ ചില മാമാമാരെ അച്ചായന്‍ കച്ച കെട്ടി ഇറക്കി. പണം ഇറക്കി ഒരു കമ്മ്യൂണിസ്റ്റ്‌ MLA യെ വിലക്ക് വാങ്ങി. വില കൊടുത്തു വാങ്ങി എന്നത് പച്ച വെള്ളം പോലെ യാദാര്‍ത്ഥ്യം. അത് കോണ്‍ഗ്രസ്‌ പാരമ്പര്യം. മുമ്പ് നരസിംഹ റാവു ഗവണ്മെന്റ് നിലനിര്‍ത്താന്‍ JMM എന്ന പാര്‍ട്ടിക്ക് പണം കൊടുത്തതിനു അദ്ദേഹം ജയിലില്‍ പോലും കിടക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് മന്‍മോഹന്‍ സിംഗ് കാലത്ത് പാര്‍ലിമെന്റില്‍ പണം ഉയര്‍ത്തിപ്പിടിച്ചു നടന്ന നാടകങ്ങള്‍ നമ്മുടെ നാടിനെ നടുക്കി.

പണം കൊടുത്താല്‍ വരുന്നവരാണോ CPIM, MLA മാര്‍ എന്ന് അക്ഷേപിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കണം. മുപ്പതു വെള്ളിക്കാശിനു ആണ് യേശു ദേവനെ ഒറ്റികൊടുക്കുന്നത്. പിശാചിന്റെ പ്രേരണ നിമിത്തമാണ് യുദാസ് യേശു ദേവനെ ഒറ്റികൊടുക്കുന്നത്. ഇവിടെയും ഒരു പിശാചു പിന്നില്‍ ഉണ്ട്... ഇവടെ നാട് നന്നാവാന്‍ ബാക്കി ഉള്ള എല്ലാ CPIM, MLA മാര്‍ക്കും വില പറയുന്ന ചില യു ഡി എഫ് കാരോട് എനിക്ക് പറയുവാന്‍ ഉള്ളത് ഇത് മാത്രം...യേശു ദേവനെ 30 വെള്ളിക്കാശിനു ഒറ്റിക്കൊടുപ്പിക്കപ്പെട്ടതിനു ശേഷം ബാക്കി 11 പേര്‍ക്ക് കൂടി എത്ര വേണം എന്ന് ചോദിക്കുന്നതിനു തുല്യമാണ് ഇത്.

ഒക്കത്ത് കുഞ്ഞിനേയും പിടിച്ചു റജീന വിളിച്ചു പറഞ്ഞ പേരുകള്‍, സൂര്യനെല്ലി പെണ്‍കുട്ടികള്‍ വിളിച്ചു പറഞ്ഞ വി ഐ പി കള്‍, ഇവരൊക്കെ നാട് ഭരിക്കുന്ന കേരളത്തില്‍, കറിവേപ്പില പോലെ ഉപേക്ഷിക്കപ്പെട്ട ഒരു മുന്‍ കമ്മ്യൂണിസ്റ്റ്‌ കാരിയുടെ പേരില്‍ ഒരു ഉപമ പറഞ്ഞ വി എസിനെ അത്ര കണ്ടു വിമര്‍ശിക്കാന്‍ പാടുണ്ടോ?  ഏതായാലും വി എസ്‌ പറഞ്ഞത് കൊണ്ട് സിന്ധു ജോയ് ഏതെങ്കിലും ഒരു പേര് കേള്‍ക്കാത്ത ബോര്‍ഡിന്റെ തലപ്പെത് എങ്കിലും എത്തും എന്ന് ഉറപ്പിക്കാം. അതിനു വി എസിനോട് അവര്‍ നന്ദി പറയണം.







07 മാർച്ച് 2012

കോണ്‍ഗ്രസ്‌ വില കുറയുന്നു... പെട്രോള്‍ വില കൂടുന്നു... പൊതുജനം പെരുവഴിയാകുന്നു...

പ്രിയങ്ക consoles രാഹുല്‍

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന, ഇപ്പോഴും ഇന്ത്യ ഭരിക്കുന്ന മഹത്തായ കോണ്‍ഗ്രസ്‌ പ്രസ്ഥാനം, ഇപ്പോള്‍ നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ അമ്പേ പരാജയപ്പെട്ടു എന്ന് മാത്രമല്ല, കോണ്‍ഗ്രസ്‌ യൂത്ത് ഐക്കണ്‍ ആയും, ഭാവി പ്രധാന മന്ത്രി ആയും മാധ്യമങ്ങള്‍ വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി വെറും അമുല്‍ ബേബി ആയി മാറിയതും ജനം കണ്ടു.




രാഹുല്‍ ഗാന്ധി യു പിയില്‍ എല്ലായിടത്തും വാതോരാതെ പ്രസംഗിച്ചു, പക്ഷെ കേള്‍ക്കാന്‍ ആളുണ്ടായിരുന്നോ എന്ന് ഒരു മാധ്യമങ്ങളും നമ്മെ കാണിച്ചില്ല. എങ്കിലും രാഹുല്‍ തന്റെ പ്രചാരണ യോഗങ്ങളിലെ ഒഴിഞ്ഞ കസേരകളെ നോക്കി സ്വന്തം പ്രകടന പത്രിക കീറി എറിഞ്ഞു... അദ്ദേഹം യോഗങ്ങളില്‍ പലപ്പോഴും ക്ഷുഭിതനായി. പിന്നീട് യോഗങ്ങളില്‍, പെങ്ങള്‍, പ്രിയങ്കയും രാഹുലിനെ രക്ഷിക്കാനായി എത്തി. ജീന്‍സും, ടോപും ധരിച്ചു ബിസിനസ്‌ നടത്തിയിരുന്ന പ്രിയങ്ക പ്രച്ഛന്ന വേഷത്തിനു എന്നവണ്ണം ഇന്ദിര ഗാന്ധിയെപ്പോലെ, വേഷം ധരിച്ചു യു പിയിലെ ഗ്രാമങ്ങളില്‍ പോയി പ്രസംഗിച്ചു. ആരും കേള്‍ക്കാന്‍ ഉണ്ടായില്ല എന്നത് സത്യം.


പ്രിയങ്കയുടെ ഭര്‍ത്താവും, ചുരുങ്ങിയ കാലം കൊണ്ട് forbes മാസികളില്‍ ബിസിനസ്‌ മാഗ്നെറ്റ് എന്ന് പേരെടുത്ത റോബര്‍ട്ട്‌ ഗാന്ധി ഇലെക്ഷന്‍ കമ്മീഷനെ പോലും വെല്ലു വിളിച്ചു റോഡ്‌ ഷോ നടത്തി. പ്രിയങ്ക മക്കളെ സ്റ്റേജില്‍ കൊണ്ട് നിര്‍ത്തി വോട്ടിനു യാചിച്ചു....എല്ലാം മാധ്യമ ശ്രദ്ധ നേടി, ജനം പക്ഷെ തിരിഞ്ഞു നോക്കിയത് പോലുമില്ല. അത് മനസ്സിലാക്കി, രാഹുല്‍ ഗാന്ധി യു പി തലസ്ഥാനം മുഴുവന്‍ മണിക്കൂറുകള്‍ സ്തംഭിപ്പിച്ചു റോഡ്‌ ഷോ നടത്തി... പണം നല്‍കി തനിക്കു പുഷ്പ വൃഷ്ടി നടത്തിപ്പിച്ചു... (പണപ്പെരുപ്പത്തില്‍, കഷ്ടതകളില്‍, ദാരിദ്രത്തില്‍ ഉഴലുന്ന സാധാരണക്കാര്‍ എങ്ങനെ അഴിമതി ഭരണം നടത്തുന്ന ഭരണ ശില്പിയെ പുഷ്പ വൃഷ്ടി നടത്തി ആദരിക്കും?)

പൊതു ജനങ്ങളെ വഞ്ചിച്ചു, ഖജനാവ് കൊള്ളയടിച്ചും (2G, CWG, IPL scam, ആദര്‍ശ് Scam, Bofors scam) ജനവഞ്ചന നടത്തി ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു ചെറിയ കൊട്ട്, എങ്കിലും കൊടുക്കണം എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഇവിടെ അഞ്ചില്‍ നാല് സംസ്ഥാനങ്ങളും അത് പ്രാവര്‍ത്തികമാക്കി... ബാക്കി വരാന്‍ ഇരിക്കുന്നേ ഉള്ളൂ...


കേരളത്തില്‍ ഞാന്‍ കോണ്‍ഗ്രസ്‌ പാര്‍ടിക്കെതിരെ പറഞ്ഞാല്‍ ഉടനെ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കും. തിരിച്ചു നിനക്ക് എത്ര സീറ്റ്‌ കിട്ടി എന്ന് ചോദിക്കും. ഇവിടെ ഞാനും നീയും ഒന്നുമല്ല മത്സരിക്കുന്നത് എന്ന് തിരിച്ചറിയണം. മത്സരിക്കുന്നത് നേതാക്കള്‍ ആണ്. ഇവിടെ കോണ്‍ഗ്രസിന്‌ കിട്ടിയാലും, കമ്മ്യൂണിസ്റ്റ്‌ -നു  കിട്ടിയാലും, മറ്റാര്‍ക്കോ കിട്ടിയാലും കിട്ടുന്നത് തനിക്കു തന്നെ എന്ന ബോധം വേണം.


അപ്പോള്‍ നമ്മള്‍ ജയിപ്പിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളെയോ, വ്യവസായികളെയോ, സ്വാര്‍ത്ഥ തല്‍പരെയോ, ഏതെങ്കിലും മത ജാതി വ്യവസ്ഥയുടെ അകമ്പടിക്കാരെയോ, നേതാക്കളുടെ മക്കളെയോ അല്ല. മറിച്ചു പൊതുനന്മ ലക്‌ഷ്യം വച്ച്, രാജ്യ സ്നേഹത്തോടെ, മാന്യമായി ജീവിക്കുന്ന കഴിവുള്ളവരെ മാത്രമാണ്. പലപ്പോഴും കള്ളന്‍, അല്ലെങ്കില്‍ കൊള്ളരുതാത്തവന്‍ എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ കോണ്‍ഗ്രസ്‌ ആണ് അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ്‌ ആണ് അത് കൊണ്ട് ഞാന്‍ അവര്‍ക്കെ വോട്ട് ചെയ്യൂ എന്ന് വാശി പിടിക്കുന്ന സുഹൃത്തുക്കളെ എനിക്ക് പുച്ഛമാണ്. ഒരു പക്ഷെ ഇത്തരം ബോധമില്ലായ്മ ആണ് ഇപ്പോഴത്തെ രാഷ്ട്രീയക്കാരുടെ വിജയം.


സ്വന്തം ലേഖകന്‍: ദിഗ് വിജയ്‌ സിംഗ് എന്ന പേര് മാറ്റി ദിഗ് പരാജയ സിംഗ് എന്ന് മാറ്റുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം എന്ന് കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുലും, ദിഗ് പരാജയ സിങ്ങും പിറവം കവലയില്‍ എത്തുന്നതായിരിക്കും...കനത്ത സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പെട്രോള്‍ ഡീസല്‍ വില അഞ്ചു രൂപ കൂട്ടുന്ന കാര്യം ആലോചിച്ച ശേഷം സ്പെഷ്യല്‍ വിമാനത്തില്‍ പിറവത് മകനെ കാണാന്‍ എത്തുമെന്ന് സോണിയ ഗാന്ധിയും അറിയിച്ചു. (പാവം ചെറുക്കന്റെ കാര്യം ഇതോടെ പോക്കായി...)







നല്ലെഴുതുകള്‍