13 ജനുവരി 2012

സഖാവ് വി എസിനെ കല്‍തുറുങ്കിലടക്കൂ .... പ്ലീസ്!

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട     
അഴിമതിക്കെതിരെ പോരാടിയ ഒരു നേതാവിന്‍റെ മുഖം മൂടി അഴിഞ്ഞു വീണു. സഖാവ് വി എസ്  അച്ചുതാനന്തന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത്, അനധികൃതമായി 2.25 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി, ബന്ധുവിന് പതിച്ചു കൊടുത്തു! അഴിമതിക്ക് കൂട്ട് നിന്ന മുന്‍മുഖ്യമന്ത്രിയെയും, പിന്നെ കണ്ടാല്‍ അറിയുന്ന മറ്റു ചിലരെയും പ്രതി ചേര്‍ത്ത് കേസ് എടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. തലക്കെട്ടുകള്‍ വളരെ നന്നായിട്ടുണ്ട്... ചര്‍ച്ചകളും പൊടിപൊടിക്കുന്നുണ്ട്...
  
ഇങ്ങനെയുള്ള അഴിമതി കേസ് ശുപാര്‍ശകള്‍, തലക്കെട്ടുകള്‍ ആകാന്‍ ഇട നല്‍കാതെ, പ്രതിപക്ഷ നേതാവിനെ തുറുങ്കില്‍ അടക്കാനുള്ള ആര്‍ജവം കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഉണ്ടാവണം. ആദ്യം ജയില്‍ പിന്നെ സമയം കിട്ടിയാല്‍ വിജാരണ എന്നതൊക്കെ, മദനിയെപ്പോലെ ഉള്ളവര്‍ക്ക് മാത്രമേ ഉള്ളോ?

ജയിലില്‍ അടച്ചാല്‍ രണ്ടുണ്ട്  ഗുണം. ഒന്ന് സഖാവ് പിറവം തിരഞ്ഞെടുപ് പ്രചാരണത്തിന് ഇറങ്ങില്ല, പിറവം സീറ്റ്‌ കൈയ്യില്‍. രണ്ടു ബാലകൃഷ്ണ പിള്ളയെ ജയിലില്‍ അടച്ചതിനു നല്ലൊരു തിരിച്ചടി, കൂടെ  ജനങ്ങളുടെ കയ്യടിയും... (കയ്യടി എവിടെയൊക്കെ കിട്ടും എന്നത് പറയാറായിട്ടില്ല...)

അഴിമതിക്കെതിരെ പലയിടങ്ങളിലും, അഞ്ഞടിക്കുന്ന എല്ലാ വ്യക്തികളെയും, കള്ള കേസുകളില്‍  കുടുക്കാനുള്ള ശ്രമം പൊതുവേ അഴിമതി മാത്രം തൊഴില്‍ ആക്കിയ, ഇന്ത്യയിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ഈ കേസ് അതുപോലെ ഉള്ള ഒന്നാണെന്ന് സാമാന്യം വിവരമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഒരിക്കലും തോന്നില്ല. കാരണം, കേരളത്തിലെ എല്ലാ മുന്‍നിര പത്രമാധ്യമങ്ങളിലും, വെണ്ടക്കാ അക്ഷരത്തില്‍, ഈ വാര്‍ത്ത‍ ഒന്നാം പേജില്‍ തന്നെ കൊടുത്തു എന്നതു തന്നെ. എല്ലാ മാധ്യമങ്ങള്‍ ഒരിക്കലും കള്ളം പറയില്ലല്ലോ. (മാധ്യമ സിണ്ടികേറ്റ് എന്ന് മാത്രം പറയരുത്, അതൊക്കെ വെറും ചെങ്കൊടി ഏന്തി നടക്കുന്ന സഖാക്കളുടെ സ്ഥിരം പല്ലവി...)


തെളിവുകള്‍ വല്ലതും ഇനിയും വേണോ? വന്ന ആരോപണങ്ങള്‍ സഖാവ് നിഷേധിക്കുന്നുമില്ല. അദ്ധേഹത്തിന്റെ പരിഭവം,  ഇതു യു ഡി എഫ് വക രാഷ്ട്രീയ പകപോക്കലാണ് എന്ന് മാത്രം. ഇതൊക്കെ തന്നെയാ ബാലകൃഷ്ണ പിള്ളയും പണ്ടു പറഞ്ഞു നടന്നത്. അതുകൊണ്ടു നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ അച്ചുതാനന്തനെ എത്രയും വേഗം അറസ്റ്റ് ചെയ്തു, സെന്‍ട്രല്‍ ജയിലില്‍ അയക്കണം. വേണ്ടി വന്നാല്‍ ബാലകൃഷ്ണ പിള്ള കിടന്ന അതേ ജയില്‍ മുറിയില്‍ തന്നെ താമസ്സിപ്പിക്കണം. നമ്മുടെ വി എസ്, ആന്റണിയെ പോലെ ആദര്‍ശ ധീരന്‍ ആയതു കൊണ്ടു കേസിനോ കൂട്ടതിണോ പോകാന്‍ സാധ്യത കുറവാണ്. അദ്ദേഹം തെറ്റ് സമ്മതിച്ചു കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയും... ഇനി ഒരിക്കലും തിരെഞ്ഞെടുപ്പിലെക്കില്ല എന്ന് പറഞ്ഞു എം എല്‍ എ സ്ഥാനം രാജി വെച്ച് പോകും. പിറവം തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയിക്കാന്‍ പിന്നെ വേറെ മായജാലമൊന്നും കാട്ടേണ്ട കാര്യമില്ല.  പോസ്റ്റര്‍ ഒട്ടിക്കുന്ന ചെലവ് പോലും കളയാതെ പാട്ടും പാടി ജയിക്കും. അല്ലെങ്കില്‍ ജയിപ്പിക്കണം. എല്‍ ഡി എഫിന് കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് മാത്രം നോക്കിയാല്‍ മതി. (പൊതുജനം പണി കൊടുക്കാതിരിക്കില്ല!)


വി എസിനെതിരെയുള്ള ആരോപണങ്ങളെ പറ്റി സി പി ഐ എം സെക്രട്ടറിയോടും, പ്രതിപക്ഷ ഉപനേതാവിനോടും ചില പത്രപ്രവര്‍ത്തകര്‍ ചോദിക്കയുണ്ടായി. അപ്പോള്‍ 'ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ' എന്നോ മറ്റോ ഒരു പിറുപിറുപ്പ്‌  കേട്ട പോലെ തോന്നി. (അത്രയ്ക്ക് ഉറപ്പില്ല). അല്ല! ലാവ്‌ലിന്‍ കേസില്‍ വി എസും പറഞ്ഞത് അതൊക്കെ തന്നെ. കൊടുത്താല്‍ കൊല്ലത്തും കിട്ടും!... അല്ലേ സഖാവെ?. പ്രതിപക്ഷ ഉപനേതാവിന് വി എസ് ഒഴിവായാല്‍ ഒരു സ്ഥാനക്കയറ്റം കിട്ടാന്‍ സാധ്യത ഉണ്ടല്ലോ. അതുകൊണ്ടു പുള്ളി മിണ്ടാത്തതിനെ ആരും കുറ്റം പറയരുത്, പരിഹസിക്കരുത്. പരിഹാസങ്ങള്‍ ഇടതു നേതാക്കള്‍ക്ക് അത്രയ്ക്ക് ദഹിക്കില്ല. അറിയാമല്ലോ?


ഇനി വി എസ് സഖാവിനെ അറസ്റ്റ് ചെയ്യാതെ, വെറുതെ പേരിനു കേസും നടത്തി, ഫയല്‍ എലെക്ഷന്‍ സമയത്ത് മാത്രം പൊടിതട്ടി നോക്കിയാല്‍, വി എസ്  അച്ചുതാനന്തനെ സ്നേഹിക്കുന്ന ഒരു കൂട്ടം കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍, പഞ്ച പുച്ഛം അടക്കി നോക്കി നില്കും എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? അങ്ങനെ തോന്നുന്നവര്‍ക്കു പിറവം എലെക്ഷന്‍ ഫലം  അറിയുന്ന വരെ കാത്തിരിക്കേണ്ടി വരും!  തീര്‍ച്ച.


വാല്‍: ഇടതു നേതാക്കളില്‍ ചിലര്‍ വി എസിനെ പിന്താങ്ങുന്നതിടെ, അടക്കത്തില്‍,  ഉള്ളില്‍ ചിരിക്കുന്നത് ആരെങ്കിലും കാണുന്നുണ്ടോ ആവോ? അതുപോലെ പിറവം തിരഞ്ഞെടുപ്പ് താമസിപ്പിച്ചതിന്റെ രഹസ്യം വലതുപക്ഷങ്ങള്‍ക്ക് മനസ്സിലായിക്കാണുമോ എന്തോ? 
          






നല്ലെഴുതുകള്‍