25 ഫെബ്രുവരി 2012

ആരോഗ്യ മന്ത്രിക്കു കണ്ണില്ലേ?


കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും മാസങ്ങളോളമായി നടന്നു വന്ന നേഴ്സുമാരുടെ സമരം ഇപ്പോള്‍ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്. സ്വകാര്യ ആശുപത്രികളുടെ സ്വാര്‍ത്ഥത ഒന്ന് മാത്രമാണ് നേഴ്സുമാര്‍ സമര രംഗത്തേക്ക് വരാന്‍ ഇടയാക്കിയെതെന്നു നമ്മുടെ ഹൈകോടതി പോലും അഭിപ്രായപ്പെട്ടത് നമ്മുടെ മന്ത്രി കേട്ടില്ല. നേഴ്സുമാരുടെ സമരത്തില്‍ ഒരാശുപത്രിയിലെ രോഗിക്കും യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യം ആണെന്നിരിക്കെ ആരോഗ്യ മന്ത്രി നേഴ്സുമാര്‍ക്ക് എതിരെ പറഞ്ഞ വാക്കുകള്‍ ഒരുപക്ഷെ പക്വത ഇല്ലായ്മയുടെതാണ്.


ഇതുവരെ പല ആശുപത്രികളിലും നടന്ന അപ്രതീക്ഷിത സമരങ്ങള്‍ ആശുപത്രികളുടെ നടത്തിപ്പിനും, രോഗികള്‍ക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ആ വാചകം. മൂന്നു നേരത്തെ ഭക്ഷണത്തിന് പോലും തികയാത്ത തരത്തില്‍ ശമ്പളം കൊടുത്തു, സേവനം എന്ന പേരില്‍ 12  മുതല്‍ 15  മണിക്കൂര്‍ വരെ നിരന്തരം ജോലി ചെയ്യിപ്പിച്ചു, പിഴിഞ്ഞ ആശുപത്രികളുടെ കേസില്‍  ഹൈകോടതിയും, സുപ്രീം കോടതിയും നിരീക്ഷിച്ചത് നെഴ്സുംമാരുടെ സമരം തികച്ചും ന്യായമാണ് എന്നാണു.


അപ്പോഴൊന്നും ഇത്തരം ആശുപത്രികള്‍ക്കെതിരെ ഒരക്ഷരം പ്രതികരിക്കാതെ ഒരു സുപ്രഭാതത്തില്‍ നേഴ്സുമാരുടെ സമരം അന്യായം എന്ന് ആരോഗ്യ മന്ത്രി പറയുമ്പോള്‍ മനസാക്ഷി ഉള്ള കേരളീയര്‍ എങ്ങനെ പ്രതികരിക്കും? ആരോഗ്യ മന്ത്രി എന്ന നിലയില്‍ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാതെ ആശുപത്രിക്ക് വേണ്ടി വക്കാലത്ത് പറഞ്ഞ മന്ത്രി കേരളത്തിന്‌ ഭൂഷണമാണോ?

ഇത് ഒരു മന്ത്രിയുടെ താല്‍പര്യം എന്നതില്‍ ഉപരി, ഇത്തരം പൊതുജന ശ്രദ്ധ ആകര്‍ഷിക്കുന്ന അവകാശ സമരങ്ങളെ ഏതു വിധത്തില്‍ പ്രതിരോധിക്കണം എന്നതില്‍, കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒരു പൊതുനയം സ്വീകരിച്ചിരിക്കുന്നു എന്ന് നമ്മള്‍ കരുതണം. അത്തരം ഒരു അഭിപ്രായ പ്രകടനമാണ് നമ്മുടെ നിശബ്ദനായ പ്രധാനമന്ത്രി അടുത്തിടെ കൂടംകുളം സമരത്തെ പറ്റി നടത്തിയത്. അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം ആണോ എന്ന സംശയം സ്വാഭാവികം മാത്രം.

ഇന്ത്യയിലാകെ അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ അഹിംസാ സമരങ്ങളും ഇത്തരത്തില്‍ തന്നെ അപവാദ പ്രചാരണങ്ങള്‍ കൊണ്ട് തടയാനാണ് കോണ്‍ഗ്രസ്‌ ശ്രമിച്ചത്. എന്നാല്‍ അഴിമതി വേണോ എന്നല്ല അത് മതി എന്നാണു കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പൊതു നയം. സുപ്രീം കോടതി അഴിമതിക്ക് ശിക്ഷിച്ച നേതാവ് അഴിമതി ചെയ്തതായി തനിക്കു തോന്നുന്നില്ല എന്ന് നമ്മുടെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത് അടുത്തിടെയാണ്. അതുപോലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന പോതുപ്രവര്തകരെ ഇല്ലാ കേസുകളില്‍ പെടുത്തുന്ന നയവും പരിതാപകരമാണ്. വി എസിനെതിരായ കേസുകളെല്ലാം തന്നെ അത്തരത്തില്‍ കേട്ടിച്ചമാക്കപ്പട്ട ഒന്നാണെന്ന് കേരളത്തില്‍ സാമാന്യം വിവരം ഉള്ളര്‍ക്കെല്ലാം അറിയാം. അതുകൊണ്ട് യു ഡി എഫ് നയം മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  

അതിവേഗം "അഴി"ദൂരം ബഹു"മതി"യോടെ!!!! അഴിമതി അതിനുള്ളില്‍ തന്നെയുണ്ട്‌......







23 ഫെബ്രുവരി 2012

പിറവം സാധ്യതകള്‍... മങ്ങലുകള്‍...



പിറവം ഇലക്ഷന്‍ ഉമ്മന്‍ ചാണ്ടിക്ക് തുടക്കം മുതലേ ഒരു കീറാമുട്ടി തന്നെയായിരുന്നു. ആരു ജയിക്കും എന്നതിലുപരി പലയിടത്തും എല്‍ ഡി എഫ് ജയിച്ചാല്‍ ഉമ്മന്‍ ചാണ്ടി രാജി വെക്കണമോ അതോ വേണ്ടയോ എന്നാണു  ചര്‍ച്ചകള്‍ നടക്കുന്നത്. പിണറായി വിജയന്‍ പറയുന്ന പോലെ അതും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെ. തല്‍കാലം രാജി വെക്കേണ്ട കാര്യമില്ല അഭ്യന്തര വകുപ്പ് അങ്ങ് ഒഴിഞ്ഞാല്‍ മതി എന്ന് ഇനി എങ്ങനെ പറയും അല്ലേ സഖാവേ? പക്ഷെ ഇതൊക്കെ  ഇലെക്ഷന്‍ കഴിഞ്ഞു മാത്രം ചര്‍ച്ച ചെയ്‌താല്‍ മതി എന്നാണ് പൊതുജനപക്ഷം...


ഇലെക്ഷന്‍ ആസന്നമായ സമയത്ത്, സുപ്രീം കോടതി അഴിമതികേസില്‍ ശിക്ഷിച്ച യു ഡി എഫ് സ്ഥാപക നേതാക്കളില്‍ ഒരാളെ ശിക്ഷ ഇളവു കൊടുക്കുക മാത്രമല്ല ജയിലിലും, ആശുപത്രിയിലും വി ഐ പി പരിഗണന കൊടുക്കുകയും, ഇപ്പോള്‍ അഴിമാതിക്കാരനെ അല്ല എന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ഈ പ്രശ്നത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമുള്ള ജനങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നാല്‍ അത് വീണ്ടും വന്‍ അഴിമതികള്‍  നടത്താനുള്ള ഒരു ലൈസെന്‍സ് ആയി വിലയിരുത്തപ്പെടില്ലേ?


അതിനു ശേഷം മുല്ലെപ്പെരിയാര്‍ വിഷയം കൊടുംപിരികൊണ്ടപ്പോള്‍ ഉരിയാടാനയം സ്വീകരിച്ച കേരള മുഖ്യമന്ത്രി, ഉത്തരവാദിത്വം മുഴുവന്‍ ഉരിയാടാ പ്രധാനമന്ത്രിക്ക് കൊടുത്തു തടിതപ്പിയിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ എന്താണെന്ന് പോലും ഇപ്പോള്‍ പ്രധാനമന്ത്രിക്ക് ഓര്‍മയുണ്ടാവാനുള്ള സാധ്യത ഇല്ല. അതൊക്കെ അദ്ദേഹം അപ്പോഴേ മറന്നിട്ടുണ്ടാവും... അതുകൊണ്ട് ഫേസ് ബുക്ക്‌ പ്രതിനിധികളും പിറവം സ്ഥാനാര്‍ഥിയുമായി രംഗത്തുണ്ട്...മുല്ലപ്പെരിയാര്‍ പ്രശ്നം ആരും മറക്കാതിരിക്കാന്‍ ഇങ്ങനെ ചിലതും വേണം. മുല്ലപ്പെരിയാര്‍ (ഫേസ് ബുക്ക്‌) സ്ഥാനാര്‍ഥി രണ്ടു മുന്നണികളെയും വെള്ളം കുടുപ്പിക്കും. തീര്‍ച്ച.


പിന്നെ കേരള നാട് മുഴുവന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളില്‍ മുഴങ്ങിയ നെഴ്സേസ് സമരത്തിലും സ്വീകരിച്ച നയം മറ്റൊന്നല്ലായിരുന്നു. ഒന്നും മിണ്ടാതെ അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ തൊഴില്‍ മന്ത്രിയുടെ തലയില്‍ കെട്ടിവെച്ചു. കോടതിയിലൂടെയും, ഗുണ്ടായിസത്തിലൂടെയും, പത്രമാധ്യമിങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയും സമരം പൊളിക്കാന്‍ നോക്കിയ മാനേജ്‌മന്റ്‌ അവസാനം പിറവം തിരെഞ്ഞെടുപ്പോടെ മുട്ടുമടക്കി. അതില്‍ മുഖ്യമന്ത്രി അല്ല തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു.


ഏറ്റവും ഒടുവില്‍ മലയാളികളായ മീന്‍പിടുത്തക്കാരെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ  അറസ്റ്റ് ചെയ്തു മുഖം രക്ഷിച്ച മുഖ്യമന്ത്രി വളരെ ആശ്വസിച്ചു. എന്നാല്‍ യു പി, പിറവം തിരെഞ്ഞെടുപ്പുകള്‍ ഇല്ലാതിരിക്കുകയോ, മറുവശത്ത് ഇറ്റലി അല്ലാതെ മറ്റേതെങ്കിലും ഒരു രാജ്യമോ ആയിരുന്നെങ്കില്‍ കൊലയാളികളായ നാവികരെ കണി കാണാന്‍ നമ്മുക്ക് കിട്ടില്ലായിരുന്നു എന്നതാണ് വാസ്തവം. ഒരു ഇറ്റലികാരി ഇന്ത്യ ഭരിക്കുന്നതിന് ഇങ്ങേനെയും ചില ഗുണങ്ങള്‍ ഒക്കെയുണ്ട് എന്ന് ഇപ്പൊ മനസ്സിലായല്ലോ!


പിറവം തിരെഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ എല്ലാം കലങ്ങി തെളിഞ്ഞു ഭരണകക്ഷിയുടെ ഭാഗത്തേക്ക്‌ അടുപ്പിച്ചപ്പോള്‍ അതാ കത്തോലിക വലിയ തിരുമനസ്സ് ഇറ്റലിയില്‍ നിന്നും ഭരണം നിയന്ത്രിക്കാന്‍ ശ്രെമിക്കുന്നതായി വാര്‍ത്ത‍. കേരളത്തിലെ കാതോലിക മന്ത്രിമാരും പരിവാരങ്ങളും റോമില്‍ (സര്‍ക്കാര്‍ ചിലവില്‍) നഗരം കാണാന്‍ പോയിരിക്കുകയാണല്ലോ!!!! അതിനിടെ പിതാവ് അവരോടു കുശലം പറഞ്ഞ കഥ ഏതെങ്കിലും ഒരു സിണ്ടികേറ്റ് റിപ്പോര്‍ട്ടര്‍ അവിടുത്തെ മഞ്ഞപത്രത്തില്‍ കൊടുത്തതിനു അദ്ദേഹം എന്ത് ചെയ്യും? പക്ഷേ മുഖ്യമന്ത്രി ന്യായീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.


ഇതോടെയെങ്കിലും കത്തോലിക സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അല്പം കുറയ്ക്കും എന്ന ചിന്ത സാധാരണ കത്തോലിക വിശ്വാസികള്‍ക്ക് ആശ്വാസം തരുന്നതാവും. പള്ളികളില്‍ ഇടയലേഖനതോടൊപ്പം രാഷ്ട്രീയ പ്രസംഗം കേള്‍ക്കേണ്ടിവരുന്ന അവസ്ഥ ദയനീയമാണ്. എന്നാല്‍ കുത്തക സ്വാശ്രയ കോളേജുകള്‍ വ്യപകമായത്തിനു ശേഷമാണ് ഇത്തരം ഇടപെടല്‍ തുടങ്ങിയത് എന്നതുകൊണ്ട്‌ സഭക്ക് എത്രമാത്രം രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍കാന്‍ പറ്റും എന്നതില്‍ വിശ്വാസികള്‍ക്ക് ഒരുറപ്പും ഇല്ല.


ഒടുക്കം: വി എസിനെതിരെ മാത്രമായി വായ തുറന്നിരുന്ന ഒരു കമ്മ്യൂണിസ്റ്റ്‌  നേതാവ് ഇപ്പോള്‍ വായ തുറന്നത് ജാതിമത പ്രസ്ഥാനങ്ങളില്‍ തൊട്ടു കൊണ്ടാണ്! ഇത് വോട്ട് കൂട്ടാനാണോ അതോ കളയാനാണോ? ചാനല്‍ ചര്‍ച്ചകളില്‍ വായിട്ടടിക്കാന്‍ അറിയില്ലാത്ത കൊണ്ടാണ് എന്ന വിമര്‍ശനം വരുമെന്നിരിക്കെ അനൂപ്‌ ജേക്കബിനെ മാറ്റിനിര്‍ത്തി എപ്പോഴും ജോണി നെല്ലൂര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും ദുരൂഹമാണ്. ഇരു കൂട്ടരിലും ഒരു വിഭാഗത്തിന് തങ്ങളുടെ സ്ഥാനാര്‍ഥി തോല്‍ക്കണം എന്നു ഒരു ചിന്ത ഉണ്ടോ?






13 ഫെബ്രുവരി 2012

മുട്ടിയാല്‍ അന്യന്‍റെ വളപ്പിലും ആവാം

വൈകിട്ട് ഓഫീസില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ റോഡിലാകെ ഒരു ബഹളം. കുറച്ചു നാട്ടുകാര്‍ കൂടിയിട്ടുണ്ട്...കൂനനുറുമ്പ് നിരയിട്ടപോലെ ഒന്നിന് പുറകെ ഒന്നൊന്നായി വീടിനു മുമ്പില്‍ കുറെ ടിപ്പര്‍ ലോറികള്‍. മൂക്ക് അടഞ്ഞു പോകുന്നപോലെ ദുര്‍ഗന്ധം... സഹിക്കാന്‍ കഴിയുന്നില്ല. വീടിനടുത്ത് മാലിന്യം കൊണ്ടിടാന്‍ ഒഴിഞ്ഞു കിടന്ന സര്‍ക്കാര്‍ ഭൂമി കണ്ടെയിരിക്കുന്നു എന്ന് ആരോ പറഞ്ഞു കേട്ടു.ഒന്ന് ഞെട്ടി! ഉറക്കം തെളിഞ്ഞു കണ്ണ് തുറന്നു ജനല്‍ തുറന്നു ചുറ്റും നോക്കി. ഭാഗ്യം സ്വപ്നം തന്നെ ആണ്... പിന്നെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടക്കുമ്പോള്‍ ടിപ്പര്‍ ലോറികള്‍! ഈ അവസ്ഥ കേരളത്തിലെ ഏതു ഗ്രാമ പ്രദേശത്ത് താമസിക്കുന്ന സാധാരണ മലയാളിക്കും വരാം. വിളപ്പില്‍ ശാലയിലും മറ്റൊന്നുമല്ല സംഭവിച്ചത്.

തങ്ങളുടെ പ്രശാന്ത സുന്ദരമായ ഗ്രാമഭംഗിക്ക് വിലങ്ങുതടിയായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മാലിന്യസംഭരണത്തിന് (സംസ്കരണം എന്നത് വെറുംവാക്ക് മാത്രം) എതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിളപ്പില്‍ പഞ്ചായത്തിലെ  അമ്മമാരും കുട്ടികളും അടങ്ങിയ പൊതുജനത്തിന് സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍. മുട്ടിയാല്‍ അന്യന്‍റെ വളപ്പിലും ആവാം എന്നതാണ് ഇപ്പോള്‍ പൊതുവേ എല്ലാവരുടേയും ധാരണ. നിയമം എത്ര മേല്‍ ആധിപത്യം നേടിയാലും ജീവിക്കാന്‍ ഉള്ള അവകാശം ഏതു കോടതികള്‍ക്ക് നിഷേധിക്കാന്‍ സാധിക്കും. അവിടെ രാഷ്ട്രീയമോ, നിയമമോ ഒന്നും നിലനില്‍ക്കില്ല. ഒന്നുകില്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ മരണം എന്ന് പറഞ്ഞു സമരത്തിലേക്ക് ഇറങ്ങിയ ജനതയെ ഒരു കോടതിയും കാണാതിരിക്കില്ല.

കേരളത്തില്‍  ഉടനീളം മാലിന്യം ഒരു വലിയ പ്രശ്നം തന്നെ തീര്‍ച്ച. പക്ഷേ മാലിന്യം നഗരത്തില്‍ കുന്നു കൂടുമ്പോളും അന്യന്‍റെ വളപ്പില്‍ തള്ളുകയല്ലാതെ, വേറെന്തു പൊംവഴി എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലെ? എങ്ങനെ മാലിന്യത്തിന്റെ അളവ് കുറയ്ക്കാം? അത് സ്വന്തം പുരയിടങ്ങളില്‍ തന്നെ എങ്ങനെ സംസ്കരിക്കാം? ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നതിനു പകരം അത് വിളപ്പില്‍ ശാലയില്‍  തന്നെ കൊണ്ടിട്ടാലെ നടക്കൂ എന്ന് വാശി പിടിക്കാന്‍ പാടുണ്ടോ? corporation നഗരത്തിലെ മാലിന്യം സംസ്കരിക്കാന്‍ വേറെ എന്തെകിലും ഒരു പദ്ധതി നടപ്പിലാക്കാന്‍ പറ്റുമോ എന്ന് ചിന്തിക്കുക കൂടി ചെയ്തോ? തിരഞ്ഞെടുക്കപെട്ട ഒരു അധികാര കേന്ദ്രം എന്ന നിലയില്‍ ഈ പ്രശ്നം കൈകാര്യം ചെയ്തതില്‍ തിരുവനന്തപുരം corporation ഒരു വന്‍ പരാജയം എന്ന് പറയേണ്ടി വരുന്നു. വിളപ്പില്‍ പഞ്ചായത്തിന് എതിരെ കേസ് നടത്തിയ ഭരണകൂടവും പ്രതിഷേധം  അര്‍ഹിക്കുന്നുണ്ട്.


നഗരത്തിലെ മാലിന്യം നഗരങ്ങളില്‍ തന്നെ സംസകരിക്കാനും, വീടുകളില്‍ നിന്നും, വ്യവസായശാലകള്‍, കടകമ്പോലങ്ങളില്‍ നിന്നും വരുന്ന മാലിന്യം അവിടുങ്ങളില്‍ തന്നെ തരം തിരിക്കാനും ഉള്ള പദ്ധതികള്‍ മുനിസിപാലിറ്റികള്‍ ആവിഷ്കരിക്കണം. വേണ്ടിവന്നാല്‍ മാലിന്യത്തിന്റെ അളവ് അനുസരിച്ച് അതിനു വേണ്ട ചെലവ് വീടുകളില്‍ നിന്നും പിരിക്കാനും ഉള്ള നിയമ നിര്‍മാണം വരണം. അതുണ്ടെങ്കില്‍ മാത്രമേ മാലിന്യത്തിന് അല്പമെങ്കിലും കുറവ് ഉണ്ടാകുകയുള്ളൂ... അല്ലാതെ കിട്ടുന്ന മാലിന്യം മുഴുവന്‍ ഗ്രാമങ്ങളില്‍ കൊണ്ട് തള്ളിയാല്‍ അവിടെ ജീവിക്കുന്ന ജനങ്ങള്‍ എന്ത് ചെയ്യും?                


വിളപ്പില്‍ പോലെയോ അതോ ഞാന്‍ കണ്ട സ്വപ്നം പോലെയോ ഒരു അവസ്ഥ നമ്മളില്‍ ഒരാള്‍ക്ക്‌ സംഭവിച്ചാല്‍ എന്ന് കരുതി വീട്, കടകള്‍, ഹോട്ടെലുകള്‍, എന്നിവയിലൊക്കെ കഴിയുന്നത്ര മാലിന്യം നമ്മളോരോരുത്തരും കുറക്കണം. ഹോട്ടെലുകളില്‍ ഭക്ഷണം ബാക്കി വെക്കതിരിക്കണം. മാംസ ഭക്ഷണം പരമാവതി കുറയ്ക്കണം. നമ്മുക്ക് മാലിന്യമുക്തമായ ദൈവത്തിന്റെ സ്വന്തം സുന്ദര കേരളത്തെ സ്വപ്നം കാണാം...


വളിപ്പ്: വിളപ്പില്‍ ശാലയില്‍ നിരോധനാജ്ഞ... നിരോധനം മാലിന്യത്തിന് ആയിരുന്നെങ്കില്‍ ആജ്ഞക്ക് ഒരു ഉശിരുണ്ടായിരുന്നു.  വിളപ്പില്‍ പഞ്ചായത്തില്‍ ഞാന്‍ പോയിട്ടില്ല... അവരുടെ പ്രശ്നങ്ങള്‍ കണ്ടിട്ടും ഇല്ല. എങ്കിലും ഇത്ര ആളുകള്‍ പറയുന്ന കാര്യം തെറ്റാവണമെങ്കില്‍ അവിടെ എന്തോ 'സിണ്ടികെറ്റ്' ഉണ്ടാവാനുള്ള സാധ്യത ഉണ്ട്!





06 ഫെബ്രുവരി 2012

കേരളത്തിനൊരു ബുള്ളെറ്റ്....

തിരുവനതപുരം മുതല്‍ മംഗലാപുരം വരെ 634 കിലോമീറ്റര്‍ ബുള്ളെറ്റ് ട്രെയിന്‍!(മുല്ലപ്പെരിയാര്‍ കാരണം അത് കന്യാകുമാരിയില്‍ നിന്നും അല്ല!) മണിക്കൂറില്‍ 350 കിലോമീറ്റര്‍ സ്പീഡില്‍! സാങ്കേതിക വിദ്യയും, ട്രെയിനും, അതിനു വേണ്ട പണവും ജപ്പാനില്‍ നിന്നും. പണം പലിശ ഇല്ലാതെ...  കേട്ടപാതി കേള്‍ക്കാത്ത പാതി കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അംഗീകരിക്കുന്നു. ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്ത്   വേണമെന്ന് പോലും ആവശ്യപെടാത്ത ഒരു കാര്യം കേന്ദ്രം കണ്ട പാടെ അനുമതിയും കൊടുത്തിരിക്കുന്നു. മുക്കിയും മൂളിയും ഒരു ട്രെയിന്‍ പോലും തരാത്ത റെയില്‍വേ ബജെറ്റ് കണ്ടു തളര്‍ന്ന കേരളീയന് ആനന്തലബ്ദിക്ക് ഇനി എന്ത് വേണം. കേരളത്തില്‍ ഒന്നും നടക്കാന്‍ പോണില്ല എന്ന് കേന്ദ്രത്തിനു നന്നായി അറിയാം. അപ്പോള്‍ എന്തിനു വെറുതെ നോ പറയണം എന്ന് അവര്‍ കരുതിയിരിക്കും. അല്ല പിന്നെ.
വാര്‍ത്ത‍ വന്നപ്പോഴേ പാളയത്തില്‍ പട തുടങ്ങും... അതുറപ്പാ...

തോക്കും ബുള്ളറ്റും ഒക്കെ കേരളക്കാര്‍ കുറെ കണ്ടിട്ടുണ്ടു. ഇതെന്തോന്നാ ബുള്ളെറ്റ് ട്രെയിന്‍? രാവിലെ പത്രത്തിലെ മുന്‍പേജില്‍ വാര്‍ത്ത‍ വായിച്ചു കുളിര്‍ കോരിയിട്ട കുട്ടപ്പന്‍ ചോദിച്ചതിലും കാര്യം ഇല്ലേ? തുടങ്ങി വെച്ച മെട്രോ റെയില്‍ പദ്ധതി എങ്ങനെ നടത്തണം എന്ന കാര്യത്തിലോ, ആര് പണിയണം എന്ന കാര്യത്തിലോ ഒരു തീരുമാനം ആയിട്ടില്ല... അതിനു മുമ്പേ പുതിയ പുതിയ സ്വപ്ന പദ്ധതികള്‍ ജനങ്ങള്‍ക്ക്‌ മുമ്പേ കാണിക്കുന്ന ചെപ്പടി വിദ്യ എന്തിനു വേണ്ടി എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കില്ലേ? (അടുത്ത ദിവസങ്ങളില്‍ പിറവം ബുള്ളെറ്റ് ട്രെയിന്‍ സ്റ്റേഷന്‍-ന്റെ കളര്‍ ചിത്രങ്ങളും പത്രത്തില്‍ ഉള്‍പ്പെടുത്തും എന്ന് കരുതുന്നു.) പിറവം തിരെഞ്ഞെടുപ്പ് മുമ്പില്‍ കണ്ടു ഇങ്ങനെ മനസ്സില്‍ ലഡ്ഡു പൊട്ടുന്ന എന്തെല്ലാം മോഹന വാഗ്ദാനങ്ങള്‍ ഇനി നമ്മുക്ക് കേള്‍ക്കേണ്ടി വരും! 

ജീവിക്കാന്‍ വേണ്ടി കേരളത്തിലെ നേഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ ഒന്ന് ഇടപെടുവാന്‍ പോലും കഴിവില്ലാതെ,  ഭരണം കൈയ്യാളുന്ന ചിലര്‍ സ്വപ്ന ജീവികളെ പോലെ പെരുമാറുന്നതില്‍ വലിയ സങ്കടം തന്നെയുണ്ടു. ഒരു കാര്യം ശെരിയാണ്. നമ്മുടെ നാട്ടിലും ബുള്ളെറ്റ് ട്രെയിന്‍ പോലുള്ള വലിയ വലിയ കാര്യങ്ങള്‍ വരണം. പക്ഷെ അതിനു മുമ്പേ പരിഹരിക്കേണ്ട എത്രയോ യാത്രാ പ്രശ്നങ്ങള്‍ നമ്മുക്കുണ്ട്? രണ്ടു വര്ഷം മുമ്പ് കേന്ദ്രം അനുവദിച്ച മേമു ട്രെയിന്‍!, പാലക്കാട്‌ കോച്ച് ഫാക്ടറി! കൊച്ചി മെട്രോ! ജീവന് ഭീക്ഷണി ഉള്ള മുല്ലപ്പെരിയാര്‍ ഡാം പ്രശ്നം! പിന്നെ കഴിഞ്ഞ ബജെറ്റില്‍ തരുമെന്ന് മോഹിപ്പിച്ച പുതിയ ട്രെയിനുകള്‍ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത കാര്യങ്ങള്‍... ഒന്നും നടക്കുന്നില്ല. പിന്നെയാണ് ഇന്ത്യയില്‍ കേട്ട് കേള്‍വി മാത്രമായ ബുള്ളെറ്റ് ട്രെയിന്‍! സ്കൈ സിറ്റി പദ്ധതി! എല്ലാം നടന്നത് തന്നെ!

പിറവം എലെക്ഷന് മുമ്പ് നമ്മള്‍ എന്തൊക്കെ കാണേണ്ടി വരും? യേശു ദേവനെ ചിലര്‍ വിപ്ലവകാരി ആക്കുന്നു. മറ്റു ചിലര്‍ പ്രതിപുരുഷന്‍മാരെ നികൃഷ്ട ജീവി എന്ന് വിളിച്ചു എന്ന് എപ്പൊഴും പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. (പിണറായി നികൃഷ്ട ജീവി എന്ന് ഒരിക്കലേ പറഞ്ഞുള്ളൂ. ഇനി ഒരിക്കലും പറയാനും പോണില്ല) പക്ഷെ പിണറായി പറഞ്ഞതായി അനേകം തവണ പിണറായിയുടെ എതിരാളികള്‍ "നികൃഷ്ടജീവി! നികൃഷ്ടജീവി!" എന്ന് വിളിച്ചു എന്ന് തുടരെ തുടരെ നമ്മെ ഓര്‍മിപ്പിക്കുമ്പോള്‍ നികൃഷ്ട ജീവി എന്ന് വിളിക്കപ്പെട്ടവരുടെ അപമാനം കൂടുമോ അതോ കുറയുമോ? ഇതൊക്കെ കേട്ട് ചെവി മടുക്കുമ്പോള്‍ എങ്ങനെയെങ്കിലും ഈ പിറവം തിരെഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു എന്ന് ആര്‍ക്കും തോന്നിപ്പോവും. പിന്നെ ഭരണത്തില്‍ ഇരിക്കുന്നവര്‍ക്ക് ഒരു മറുപടി കൊടുക്കണം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ?
   
ബുള്ളെറ്റ്: എല്ലാം കേട്ട് ഇനി പത്രക്കാര്‍ ആരെങ്കിലും മുഖ്യമന്ത്രിയോട് പദ്ധതി കാര്യം ചോദിച്ചാല്‍ ഉത്തരം സ്പഷ്ടം."ബുള്ളെറ്റ് ട്രെയിന്‍? ബുള്ളെറ്റ് ഞാന്‍ ട്രെയിനില്‍ കൊണ്ട് പോകാറില്ല. അങ്ങിനെയൊന്നു വലിയ നിശ്ചയം പോര....എന്നാ ശെരി..." പിന്നെ ഒരു ചിരിയും...  




നല്ലെഴുതുകള്‍