13 ഫെബ്രുവരി 2012

മുട്ടിയാല്‍ അന്യന്‍റെ വളപ്പിലും ആവാം

വൈകിട്ട് ഓഫീസില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ റോഡിലാകെ ഒരു ബഹളം. കുറച്ചു നാട്ടുകാര്‍ കൂടിയിട്ടുണ്ട്...കൂനനുറുമ്പ് നിരയിട്ടപോലെ ഒന്നിന് പുറകെ ഒന്നൊന്നായി വീടിനു മുമ്പില്‍ കുറെ ടിപ്പര്‍ ലോറികള്‍. മൂക്ക് അടഞ്ഞു പോകുന്നപോലെ ദുര്‍ഗന്ധം... സഹിക്കാന്‍ കഴിയുന്നില്ല. വീടിനടുത്ത് മാലിന്യം കൊണ്ടിടാന്‍ ഒഴിഞ്ഞു കിടന്ന സര്‍ക്കാര്‍ ഭൂമി കണ്ടെയിരിക്കുന്നു എന്ന് ആരോ പറഞ്ഞു കേട്ടു.ഒന്ന് ഞെട്ടി! ഉറക്കം തെളിഞ്ഞു കണ്ണ് തുറന്നു ജനല്‍ തുറന്നു ചുറ്റും നോക്കി. ഭാഗ്യം സ്വപ്നം തന്നെ ആണ്... പിന്നെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടക്കുമ്പോള്‍ ടിപ്പര്‍ ലോറികള്‍! ഈ അവസ്ഥ കേരളത്തിലെ ഏതു ഗ്രാമ പ്രദേശത്ത് താമസിക്കുന്ന സാധാരണ മലയാളിക്കും വരാം. വിളപ്പില്‍ ശാലയിലും മറ്റൊന്നുമല്ല സംഭവിച്ചത്.

തങ്ങളുടെ പ്രശാന്ത സുന്ദരമായ ഗ്രാമഭംഗിക്ക് വിലങ്ങുതടിയായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മാലിന്യസംഭരണത്തിന് (സംസ്കരണം എന്നത് വെറുംവാക്ക് മാത്രം) എതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിളപ്പില്‍ പഞ്ചായത്തിലെ  അമ്മമാരും കുട്ടികളും അടങ്ങിയ പൊതുജനത്തിന് സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍. മുട്ടിയാല്‍ അന്യന്‍റെ വളപ്പിലും ആവാം എന്നതാണ് ഇപ്പോള്‍ പൊതുവേ എല്ലാവരുടേയും ധാരണ. നിയമം എത്ര മേല്‍ ആധിപത്യം നേടിയാലും ജീവിക്കാന്‍ ഉള്ള അവകാശം ഏതു കോടതികള്‍ക്ക് നിഷേധിക്കാന്‍ സാധിക്കും. അവിടെ രാഷ്ട്രീയമോ, നിയമമോ ഒന്നും നിലനില്‍ക്കില്ല. ഒന്നുകില്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ മരണം എന്ന് പറഞ്ഞു സമരത്തിലേക്ക് ഇറങ്ങിയ ജനതയെ ഒരു കോടതിയും കാണാതിരിക്കില്ല.

കേരളത്തില്‍  ഉടനീളം മാലിന്യം ഒരു വലിയ പ്രശ്നം തന്നെ തീര്‍ച്ച. പക്ഷേ മാലിന്യം നഗരത്തില്‍ കുന്നു കൂടുമ്പോളും അന്യന്‍റെ വളപ്പില്‍ തള്ളുകയല്ലാതെ, വേറെന്തു പൊംവഴി എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലെ? എങ്ങനെ മാലിന്യത്തിന്റെ അളവ് കുറയ്ക്കാം? അത് സ്വന്തം പുരയിടങ്ങളില്‍ തന്നെ എങ്ങനെ സംസ്കരിക്കാം? ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നതിനു പകരം അത് വിളപ്പില്‍ ശാലയില്‍  തന്നെ കൊണ്ടിട്ടാലെ നടക്കൂ എന്ന് വാശി പിടിക്കാന്‍ പാടുണ്ടോ? corporation നഗരത്തിലെ മാലിന്യം സംസ്കരിക്കാന്‍ വേറെ എന്തെകിലും ഒരു പദ്ധതി നടപ്പിലാക്കാന്‍ പറ്റുമോ എന്ന് ചിന്തിക്കുക കൂടി ചെയ്തോ? തിരഞ്ഞെടുക്കപെട്ട ഒരു അധികാര കേന്ദ്രം എന്ന നിലയില്‍ ഈ പ്രശ്നം കൈകാര്യം ചെയ്തതില്‍ തിരുവനന്തപുരം corporation ഒരു വന്‍ പരാജയം എന്ന് പറയേണ്ടി വരുന്നു. വിളപ്പില്‍ പഞ്ചായത്തിന് എതിരെ കേസ് നടത്തിയ ഭരണകൂടവും പ്രതിഷേധം  അര്‍ഹിക്കുന്നുണ്ട്.


നഗരത്തിലെ മാലിന്യം നഗരങ്ങളില്‍ തന്നെ സംസകരിക്കാനും, വീടുകളില്‍ നിന്നും, വ്യവസായശാലകള്‍, കടകമ്പോലങ്ങളില്‍ നിന്നും വരുന്ന മാലിന്യം അവിടുങ്ങളില്‍ തന്നെ തരം തിരിക്കാനും ഉള്ള പദ്ധതികള്‍ മുനിസിപാലിറ്റികള്‍ ആവിഷ്കരിക്കണം. വേണ്ടിവന്നാല്‍ മാലിന്യത്തിന്റെ അളവ് അനുസരിച്ച് അതിനു വേണ്ട ചെലവ് വീടുകളില്‍ നിന്നും പിരിക്കാനും ഉള്ള നിയമ നിര്‍മാണം വരണം. അതുണ്ടെങ്കില്‍ മാത്രമേ മാലിന്യത്തിന് അല്പമെങ്കിലും കുറവ് ഉണ്ടാകുകയുള്ളൂ... അല്ലാതെ കിട്ടുന്ന മാലിന്യം മുഴുവന്‍ ഗ്രാമങ്ങളില്‍ കൊണ്ട് തള്ളിയാല്‍ അവിടെ ജീവിക്കുന്ന ജനങ്ങള്‍ എന്ത് ചെയ്യും?                


വിളപ്പില്‍ പോലെയോ അതോ ഞാന്‍ കണ്ട സ്വപ്നം പോലെയോ ഒരു അവസ്ഥ നമ്മളില്‍ ഒരാള്‍ക്ക്‌ സംഭവിച്ചാല്‍ എന്ന് കരുതി വീട്, കടകള്‍, ഹോട്ടെലുകള്‍, എന്നിവയിലൊക്കെ കഴിയുന്നത്ര മാലിന്യം നമ്മളോരോരുത്തരും കുറക്കണം. ഹോട്ടെലുകളില്‍ ഭക്ഷണം ബാക്കി വെക്കതിരിക്കണം. മാംസ ഭക്ഷണം പരമാവതി കുറയ്ക്കണം. നമ്മുക്ക് മാലിന്യമുക്തമായ ദൈവത്തിന്റെ സ്വന്തം സുന്ദര കേരളത്തെ സ്വപ്നം കാണാം...


വളിപ്പ്: വിളപ്പില്‍ ശാലയില്‍ നിരോധനാജ്ഞ... നിരോധനം മാലിന്യത്തിന് ആയിരുന്നെങ്കില്‍ ആജ്ഞക്ക് ഒരു ഉശിരുണ്ടായിരുന്നു.  വിളപ്പില്‍ പഞ്ചായത്തില്‍ ഞാന്‍ പോയിട്ടില്ല... അവരുടെ പ്രശ്നങ്ങള്‍ കണ്ടിട്ടും ഇല്ല. എങ്കിലും ഇത്ര ആളുകള്‍ പറയുന്ന കാര്യം തെറ്റാവണമെങ്കില്‍ അവിടെ എന്തോ 'സിണ്ടികെറ്റ്' ഉണ്ടാവാനുള്ള സാധ്യത ഉണ്ട്!





നല്ലെഴുതുകള്‍