20 ഡിസംബർ 2011

ചെമ്പ്ര പീക്ക്: ഒരു വയനാടന്‍ കൊടുമുടി താണ്ടിയ വഴികള്‍...


2008 ഡിസംബര്‍ 6, ലക്‌ഷ്യം: ചെമ്പ്ര പീക്ക്, വയനാട് 



ചെമ്പ്ര പീക്ക് 
അന്ന് ശനിയാഴ്ച, സമയം രാവിലെ 7.30, വീട്ടില്‍ നിന്നും ഒരു കട്ടന്‍ ചായയും കുടിച്ചു ഞാന്‍ തിരക്ക് കൂട്ടി. വയനാടന്‍ ചുരം താണ്ടി മേപ്പാടി വരെ എത്താന്‍ എന്‍റെ മാരുതി-800 അത്ര കണ്ടു സുരക്ഷിതമായിരുന്നില്ല. എങ്കിലും പോവണം. ഓഫീസിലെ കൂട്ടുകാര്‍ 9.30 ക്ക്, മേപ്പാടിയില്‍ ചെമ്പ്ര കൊടുമുടിയുടെ താഴ്വരയില്‍ എത്താം  എന്ന് ഉറപ്പു തന്നിട്ടുണ്ട്. വയനാടന്‍ കൊടുമുടി, ചെമ്പ്ര കീഴടുക്കുക. അതാണ്‌ ലക്‌ഷ്യം .  


കോഴിക്കോട്ടു നിന്നും താമരശ്ശേരി ചുരം വഴി, വൈത്തിരിയും കഴിഞ്ഞു, ചുണ്ടേല്‍ എത്തുമ്പോള്‍ വലത്തേക്ക് തരിഞ്ഞു പോകുന്നതാണ് മേപ്പാടി. ചുണ്ടേല്‍ എത്തിയപ്പോള്‍ സമയം ഒന്‍പതു മണി കഴിഞ്ഞിരുന്നു.

ചുണ്ടേല്‍ സെന്‍റ് ജൂഡ് പള്ളി ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. പള്ളിയില്‍ കയറി അല്പം പ്രാര്‍ത്ഥിച്ചു. ഇവിടെ നിന്നും 12 കിലോമീറ്റര്‍ കഴിഞ്ഞാല്‍  മേപ്പാടി ടൌണ്‍ എത്തി. റോഡിനിരുവശങ്ങളിലും ഭംഗിയാര്‍ന്ന തേയിലതോട്ടങ്ങള്‍ ആണ്. പച്ചപരവതാനി വിരിച്ച പോലെ! ഡിസംബറിലെ തണുപ്പിനെ പറ്റി പറയണ്ടല്ലോ! കാറിന്‍റെ ചില്ലുകള്‍ എല്ലാം താഴ്ത്തി ഞാന്‍ പതുക്കെ വണ്ടി മുന്‍പോട്ടു ഓടിച്ചു. തണുത്ത കാറ്റ് മനസ്സില്‍ പഴയ ഓര്‍മകളെ ഉണര്‍ത്തി. കുറച്ചു നേരം കഴിഞ്ഞു റോഡോരത്ത് കാറ് നിര്‍ത്തി, ഒന്ന് പുറത്തേക്കിറങ്ങി. നോക്കെത്താ ദൂരത്തു തേയിലത്തോട്ടങ്ങള്‍ മാത്രം ഒരു മനുഷ്യനെ പോലും കാണുന്നില്ല. വഴി തെറ്റിയോ ആവോ? 

കൂട്ടുകാരെ ഒന്ന് വിളിച്ചേക്കാം. ഞാന്‍ കരുതി... എല്ലാം എണീറ്റ്‌ വരുന്നേ ഉള്ളൂ. എപ്പോ ഒരുങ്ങി വരാനാ ഇവറ്റകള്‍?  വെയില്‍ ആകുന്നതിനു മുമ്പേ മല കയറുന്നതാണ് എപ്പോഴും നല്ലത്. അതും വെറും വയറ്റില്‍. അത് ഏതായാലും  ഇനി നടക്കും എന്ന് തോന്നുന്നില്ല. നല്ല വിശപ്പ്‌, ഞാന്‍ തെയിലതോട്ടങ്ങള്‍ക്കിടയിലൂടെ ഒരു ഹോട്ടല്‍ അന്വേഷിച്ചു. ഒന്നും കണ്ടില്ല. 

"ഇനി മേപ്പാടി ചെന്നാലേ എന്തെങ്കിലും കിട്ടൂ" തേയില നുള്ളുന്ന ചേച്ചിമാര്‍ പറഞ്ഞു തന്നു. "താങ്ക്സ്"  മനസ്സിലായോ എന്തോ? ഞാന്‍ വണ്ടിയില്‍ കയറി മേപ്പാടിയിലേക്ക് പതുക്കെ വിട്ടു. ഏതായാലും ഇനി  കൂട്ടുകാരോപ്പം ഭക്ഷണം കഴിക്കാം. അവര്‍ എന്തെങ്കിലും കരുതുമായിരിക്കും.

വനം വകുപ്പ് പോയിന്റ്‌
മേപ്പാടി ടൌണില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ  ചെമ്പ്ര പീക്ക് അടിവാരം. അവിടെ വരെ വണ്ടി, ഓടിച്ചു കോണ്ടു പോകാം.  സമുദ്ര നിരപ്പില്‍ നിന്നും 2100 മീറ്റര്‍ (6900 അടി) ഉയരത്തില്‍ ചെമ്പ്ര കൊടുമുടി തൊട്ടടുത്ത്‌!  എന്‍റെ ഹൃദയമിടിപ്പ്‌ അല്പം കൂടി. മലയുടെ മുകള്‍ പരപ്പ് മഞ്ഞു മൂടപ്പെട്ടിരിക്കുന്നു.ഹോ അവരണനീയം ആ ഭംഗി!     വനം വകുപ്പിന്‍റെ വനസംരക്ഷണ സമിതിയില്‍ നിന്നും ട്രെക്കിംഗ് നടത്താന്‍ ഒരാള്‍ക്ക്‌ അമ്പതു രൂപ നിരക്കില്‍ പാസ്‌ എടുത്തു. 

അവര് തന്നെ ഒരു സഹായിയെ (ഗൈഡ്) വഴി കാണിക്കാനായി ഞങ്ങളുടെ കൂടെ അയച്ചു. ഇത്രയും ആയപ്പോള്‍ അല്പം ആശ്വാസം ആയി. ഒരാള്‍ കൂടെയുണ്ടല്ലോ.  

കൊച്ചിയില്‍ ഞങ്ങളുടെ കമ്പനിയിലെ ജോലിക്കാര്‍ 10-12 പേര്‍, അതില്‍  ഒരാള്‍ വയനാട്ടുകാരന്‍. അവന്‍റെ 4 വയനാടന്‍ സുഹൃത്തുക്കള്‍. എത്രയും ചേര്‍ന്ന ഒരു ചെറിയ സംഘം. എല്ലാവരും അടിവാരത്ത് ഒത്തുകൂടി. ചിലര്‍ ഏതോ ചെറിയ മല കേറാന്‍ എന്ന തരത്തില്‍ ഇറുകിയ ജീന്‍സും ഇട്ടു എത്തിയിരിക്കുന്നു. എല്ലാവരും ഷൂ പോലും ഇട്ടിട്ടില്ല. എനിക്ക് അല്പം ദേഷ്യം വന്നു.  മറ്റു ചിലര്‍ക്ക് ആവട്ടെ ഇത് വെറും ഒരു നേരംപോക്ക്. അവര്‍ വെറുതെ തേയില നുള്ളുന്ന ചേച്ചിമാരോട് കഥയും പറഞ്ഞു താഴെ തന്നെ ഇരുന്നു.

"2.5 മണിക്കൂര്‍ എടുക്കും മുകളില്‍ എത്താന്‍, താഴെ ഇറങ്ങാന്‍ എളുപ്പമാണ്" ഞങ്ങളുടെ ഗൈഡ് ഷമീര്‍ എല്ലാവരോടും കൂടി പറഞ്ഞു. ഞങ്ങള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ നട്ടുച്ച. സൂര്യന്‍ തലയ്ക്കു മുകളില്‍ തന്നെ ഉണ്ടു. തണുപ്പ് കുറഞ്ഞു തുടങ്ങി. എന്തൊക്കെയോ തിന്നു, കുടിച്ചു എന്ന് വരുത്തി ഞങ്ങള്‍ ഉഷാറായി.  താമസിച്ചാല്‍ ഇരുട്ടാവും. പിന്നെ കയറാന്‍ പറ്റില്ല. ഇറങ്ങാനും . ഞങ്ങള്‍ പതുക്കെ അടിവാരത്തെക്ക്. തുടക്കം ചെറിയ കുന്നുകള്‍. പിന്നെ കുത്തനെ കയറ്റം. ഞങ്ങള്‍ നല്ല സ്പീഡില്‍ ആണ് കേറി തുടങ്ങിയത്.   ചിലര്‍ നൂറു മീറ്റര്‍ കഴിഞ്ഞപ്പോഴേ സുല്ലിട്ടു. അങ്ങിനെ വിടാന്‍ പറ്റുമോ? ഞങ്ങള്‍ ഒരുവിധം    സ്പീഡില്‍ തന്നെ കയറ്റം തുടര്‍ന്നു. ആവേശം അത്ര നല്ലതല്ല, പതുക്കെ കേറുന്നതാണ് ബുദ്ധി. ഞങ്ങള്‍ക്ക് പിന്നീട് മനസ്സിലായി.കുറച്ചു കഴിഞ്ഞു, കാട്ടു നടപ്പാതയില്‍ കല്ലുകളും, മരങ്ങളുടെ വേരുകളും നിറഞ്ഞു നടക്കുവാന്‍ നല്ല വിഷമം. 


കാലു വഴുതിയ സ്ഥലം
പാറക്കെട്ടുകള്‍ക്കിടയില്‍ ചെറിയ നീരുറവകള്‍. ചിലയിടങ്ങളില്‍ നല്ല കുത്തനെ കയറ്റം. പാറക്കെട്ടുകള്‍. പെട്ടന്ന് എന്‍റെ കാല്‍ ഒന്ന് വഴുതി, ആരോ ഉടനെ കടന്നു പിടിച്ചു. ഒരു വശം നല്ല കുഴി! എങ്ങാനും പോയാല്‍ ബാക്കി കിട്ടുമോ? ഞാന്‍ ഒന്ന് പേടിച്ചു. എല്ലാവരും സ്വല്പം കിടുങ്ങി. ഏതായാലും ശ്രദ്ദിച്ചു പതുക്കെ മുന്നോട്ടു നീങ്ങാന്‍ തന്നെ തീരുമാനിച്ചു. പിന്‍മാറാന്‍ പറ്റുമോ? മുകളിലെ ഹൃദയസരോവര്‍ അത്ര സുന്ദരമാണത്രേ! 


കഞ്ഞി വെള്ള സേവ
ക്ഷീണം മാറ്റാന്‍ ഞങ്ങള്‍ ആറിയ കഞ്ഞി വെള്ളം കരുതിയിരുന്നു. ഇടയ്ക്കു ഒരു ഉത്തേജനത്തിന് അത് മോന്തും. . പകുതി ദൂരം പിന്നിട്ടപ്പോള്‍ ഒരു ചെറിയ നിരപ്പ് എത്തി. കാടും മരങ്ങളും ഒന്നുമില്ല. വലിയ പുല്‍ചെടികള്‍ മാത്രം, ചെറിയ ചെറിയ ഉറവകളും കാണുന്നുണ്ടു. ഹൃദയസരോവര്‍ അടുത്തു എന്ന് ഞങ്ങള്‍ക്ക് തോന്നി. കുറച്ചുകൂടി നടന്നപ്പോള്‍ അതാ ഞങ്ങളുടെ മുമ്പില്‍ ഹൃദയാകൃതിയില്‍ തടാകം തെളിഞ്ഞു. ഇത്ര ഉയരത്തില്‍ ഒരിക്കലും വറ്റാത്ത ഒരു ശുദ്ധജല തടാകം! ഏതോ മുനി തപസ്സിരുന്ന തടാക കര പോലെ പരിശുദ്ദം. അതിന്‍റെ ഭംഗി വിവരണനാതീതമായിരുന്നു. ചുറ്റുമുള്ള പച്ചപ്പ്‌ വെള്ളത്തിനെ തലോടുന്ന പോലെ അനുഭൂതി.  മന്ദമാരുതന്‍ പോലും തടാകത്തില്‍   ഓളങ്ങള്‍ അലയടിപ്പിക്കുന്നു. കുറച്ചു നേരം ഞങ്ങള്‍ വെറുതെ നോക്കി നിന്നു...  



ഒരു വേനല്‍ക്കാലത്തും ഈ തടാകം വറ്റാറില്ലത്രെ  ! ഷമീര്‍ പറയുന്നത് ശരിയായിരിക്കും. വെള്ളത്തില്‍ തല ഞാന്‍ ഒന്ന് നനച്ചു. ചിലര്‍ നീന്താന്‍ തയ്യാറെടുത്തു. ആ ഉദ്യമം ഉടനെ ഉപേക്ഷിച്ചു. കുളത്തില്‍ നല്ല ചെളിയാണ്. ആദ്യം ഇറങ്ങിയവര്‍ നിരുല്‍സാഹപ്പെടുത്തി. എല്ലാവരും ഉടുപ്പും ഇട്ടു വീണ്ടും റെഡി. ഇനി കയറണോ വേണ്ടയോ? പലര്‍ക്കും സംശയം. മുകളിലേക്ക് നോക്കിയാല്‍ ഇനിയും ഉണ്ടു നല്ല ദൂരം. മൂന്നു മൊട്ടക്കുന്നുകള്‍ താണ്ടണം. ഏറ്റവും ഒടുവില്‍ കുത്തനെ കയറ്റം. അതിനും മുകളില്‍ കുറച്ചു പാറക്കൂട്ടങ്ങള്‍... പക്ഷെ നടവഴി പുല്ലിനിടയില്‍ തെളിഞ്ഞു കാണുന്നുണ്ട് അങ്ങു മുകളില്‍ വരെ.
ഹൃദയ സരോവര്‍
എങ്കിലും ചിലര്‍ക്ക് മുകളിലേക്ക് കയറാന്‍ അത്ര ധൈര്യം പോര! ഞങ്ങളുടെ ഉത്തേജന മരുന്ന് എല്ലാം തീര്‍ന്നിരുന്നു. കുറച്ചു പേര്‍ എന്തു തന്നെ ആയാലും  ബാക്കി കൂടി കയറാന്‍ തീരുമാനിച്ചു. കൂടെ വയനാട്ടിലെ നാല് കൂട്ടുകാര്‍, പിന്നെ ഗൈഡ് അങ്ങിനെ അഞ്ചു പേര്‍. കൊച്ചിയില്‍ നിന്നും വന്നവര്‍ എല്ലാവരും തിരിച്ചിറങ്ങി. "വേഗം കയറാം, ഇരുട്ടിയാല്‍ ഇറങ്ങാന്‍ ബുദ്ധിമുട്ടാവും" ഷമീര്‍ ഓര്‍മിപ്പിച്ചു. മുകലേക്ക് നോക്കിയപ്പോള്‍ അതാ ഒരു സായിപ്പ് ഒറ്റയ്ക്ക് ഇടിവെട്ട് പോലെ   വരുന്നു. അടുത്ത് വന്നപ്പോള്‍ വലിയ കൊടുമുടി കീഴടക്കിയ ക്ഷീണമൊന്നും അയാളുടെ മുഖത്ത് കണ്ടില്ല. സായിപ്പിനാവുമെങ്കില്‍ നമ്മുക്ക് പറ്റില്ലേ? ഞങ്ങളുടെ സ്പീഡ് ഒന്ന് കൂടി.

"how was the top? how far to the peak?" സായിപ്പു തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു. ഒന്നും മിണ്ടിയില്ല. ഓ ഇംഗ്ലീഷ് അറിയില്ലായിരിക്കും. ഞങ്ങള്‍ കരുതി.


ഞങ്ങള്‍ മൂന്നാമത്തെ മോട്ടക്കുന്നും കഴിഞ്ഞു പാറക്കൂട്ടങ്ങല്‍ക്കിടയിലൂടെ കൊടുമുടി പരപ്പില്‍ എത്തി... പാറകള്‍ക്കിടയിലൂടെ കയറാന്‍ അല്പം വിഷമം... എങ്കിലും കൊടുമുടി കീഴടക്കിയ സന്തോഷം എല്ലാവരിലും കണ്ടു. ഒരു ചെറിയ നിരപ്പ്. ഒരു വശത്ത് അങ്ങു ദൂരെ മേപ്പാടി അങ്ങാടി ഒരു പൊട്ടു പോലെ കാണാം. മറ്റു വശങ്ങളില്‍ അകലെ കൊടും കാട്. പക്ഷികളുടെയും, ചില കാട്ടുമൃഗങ്ങളുടെയും, പക്ഷികളുടെയും ശബ്ദം അങ്ങ് നിന്നും തെളിഞ്ഞു കേള്‍ക്കാം. അങ്ങു താഴെ, ദൂരെ ഒരു മരത്തില്‍ വലിയ അനക്കം കണ്ടു ഞങ്ങള്‍ നോക്കി... വല്ല പുലിയോ മറ്റോ ആണോ? ഒന്ന് ശങ്കിച്ചു. 


പീകില്‍ ഗൈഡ് ഷമീര്‍
"ഇനി നേരം കളയണ്ട ഇറങ്ങാം." ഷമീര്‍ എണീറ്റു മുമ്പേ നടന്നു. ഞാന്‍ ആയിരുന്നു ഏറ്റവും ഒടുവില്‍. അത്ര സുന്ദരമായ ആ സ്ഥലം വിട്ടു പോകാനുള്ള വിഷമം കൊണ്ടല്ല. കാലു വേദനിച്ചിട്ടു വയ്യ. താഴെ എത്തുന്നതിനു മുമ്പേ രണ്ടു മൂന്നു വട്ടം കൂട്ടുകാര്‍ എന്നെ വഴിയില്‍ കാത്തു നിന്നു. ഞാന്‍ പതുക്കെ കാട്ടില്‍  നിന്നും ഒരു ഉണങ്ങിയ വടി എടുത്തു കുത്തിപ്പിടിച്ചു താഴെ എത്തിയപ്പോള്‍ ഇരുട്ടി. സമയം ആറ് മണി കഴിഞ്ഞു. ഷമീറിനു ചെറിയ ടിപ്സും കൊടുത്തു ഞങ്ങള്‍ മേപ്പാടിയിലെ ഒരു തട്ടുകടയില്‍ ഒത്തുകൂടി... യാത്രയുടെ വിശേഷങ്ങള്‍ അയവിറക്കി. 

തരിച്ചു വീട്ടിലേക്കു പോകാന്‍, കാറില്‍ എന്‍റെ രണ്ടു കാലുകളും എടുത്തു കേറ്റേണ്ട വന്നു. എന്തോ അരയ്ക്കു താഴെ ഒന്നും ഇല്ലാത്ത പോലെ. അത്രയ്ക്ക് ക്ഷീണം ഉണ്ട്. കൂട്ടുകാര്‍ രാത്രി യാത്ര  നിരുല്‍സാഹപ്പെടുത്തി. എങ്കിലും ഞാന്‍ അധികം കേള്‍ക്കാന്‍ നിന്നില്ല. വീട്ടില്‍ എത്തിയപ്പോള്‍ സമയം രാത്രി പത്തു മണി. നല്ല ചൂട് വെള്ളത്തില്‍ ഒന്ന് കുളിച്ചു, അമ്മച്ചി തന്ന കഞ്ഞിയും പപ്പടവും കഴിച്ചു കിടന്നത് ഓര്‍മയില്ല. 

രാവിലെ ആറ് മണിക്ക് എണീറ്റ ഉടനെ രണ്ടു കാലും തൊട്ടുനോക്കി. ഭാഗ്യം അവിടെ തന്നെയുണ്ട്. ഒരു വേദനയും ഇല്ല. നല്ല ഉന്‍മേഷം! പല്ലും തേച്ചു, അടുത്ത കാര്യപരിപാടികളിലേക്ക്‌ തിരിയാന്‍ പിന്നെ അധികം നേരം വേണ്ടി വന്നില്ല.... 

ഹൃദയ സരോവര്‍ ഫ്രം പീക്ക്


   



നല്ലെഴുതുകള്‍