24 ജനുവരി 2012

മുല്ലപ്പെരിയാറിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്...

കേരള സംസ്ഥാന ജലസേചന മന്ത്രിയും,  ഒരു പാര്‍ലിമെന്റ് എം പിയും ആലപ്പുഴയിലെ ഒരു പൊതു സമ്മേളനത്തിനിടെ നടത്തിയ വാക്പൊരു കണ്ടപ്പോള്‍ 'പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്' എന്ന് സന്ദേശം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ജയറാമിനോട് പറയുന്ന സീനാണ് ഓര്‍മ വന്നത്. രാജ്യം ഭരിക്കുന്ന മന്ത്രിയെയും, എംപിയെയും  അവരൊക്കെ എന്ത് 'തര'വും കാട്ടിയാലും കീ ജയ് വിളിക്കുന്ന കൂടെ കുറെ മന്ദ ബുദ്ധിജീവികളെയും നമസ്കരിക്കുന്നു. കീ ജയ് വിളിക്കുന്നവരൊക്കെ മന്ത്രിയില്‍ നിന്നും, എം പിയില്‍ നിന്നും പല അര്‍ഹതയില്ലാതെ ആനുകൂല്യങ്ങളും പറ്റുന്നവര്‍ മാത്രമാണ്. ഇവര്‍ക്കൊക്കെ ജയ് അല്ല വിളിക്കേണ്ടത്....


തമ്മിലടി തുടങ്ങിയപ്പോഴേ പൊതുജനം അവിടം വിട്ടു ഒഴിഞ്ഞു പോയി തുടങ്ങി. എന്നാല്‍ ഒരു സാധാരണക്കാരന്‍ 'താനൊരു പൌരന്‍' എന്ന് പറഞ്ഞുകൊണ്ട് എന്തോ അഭിപ്രായം പറയാന്‍ തുനിഞ്ഞു. വെള്ളവസ്ത്ര ധാരികള്‍ അയാളെ കയ്യേറ്റം ചെയ്യുന്നതും, തള്ളുന്നതും, അടിക്കാന്‍ തുടങ്ങുന്നതും ഒക്കെ കണ്ടപ്പോള്‍ അഹിംസയിലൂടെ നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയെ വെറുതെ ഒന്ന് ഓര്‍ത്തുപോയി . വല്ലപ്പോഴും  നമ്മെ ഗാന്ധിജിയെ ഓര്‍മിപ്പിക്കുന്നത്‌ ഇങ്ങിനെയുള്ള അവസരങ്ങളാണ് എന്നത് സത്യം. അതിനു നമ്മുടെ നേതാക്കളെ നമിക്കണം. ഇങ്ങനെ അഹംഗാരവും, പണകൊഴുപ്പും, അഴിമതിയും മുഖമുദ്ര ആക്കി നടക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് എങ്ങനെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയും?


പൊതുജനങ്ങളുടെ നന്മയും, രാജ്യത്തിന്‍റെ ഉന്നമനവും ആഗ്രഹിക്കുന്നതിന് പകരം, തന്റെ അഭിമാനവും, കീശയും മാത്രം ലക്‌ഷ്യം വെക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ പൊതുവേ നടക്കുന്നത്. ഒരാള്‍ തന്നെ അഞ്ചും ആറും തവണ മത്സരിക്കുമ്പോള്‍ അല്ലെങ്കില്‍ ജയിക്കുമ്പോള്‍ അവരൊക്കെ മത്സരത്തിനു ഇറങ്ങുന്നത് തങ്ങളുടെ മാത്രം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് എന്ന് പകല്‍ പോലെ വ്യക്തമല്ലേ? എന്നാല്‍ സാധാരണ ഇതൊന്നും പൊതു സമ്മേളനങ്ങളില്‍ ഇക്കൂട്ടര്‍ പ്രകടിപ്പിക്കാറില്ല. വിനയത്തോടെ പഞ്ചപുച്ഛം അടക്കി പൊതുജനത്തിന് മുമ്പില്‍ നന്നായി ചിരിച്ചു അഭിനയിക്കാന്‍ ശ്രമിക്കാറുണ്ട്.


എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ വരുന്ന കാലങ്ങളില്‍ പൊതുസമൂഹത്തില്‍ പ്രത്യേഗിച്ച് യുവജനങ്ങള്‍ക്കിടയില്‍ ഒറ്റപെടാന്‍ പോകുന്നു എന്ന തിരിച്ചറിവാണ് അവരെ ഇപ്പോള്‍ വിറളി പിടിപ്പിക്കുന്നത്. ഇന്റര്‍നെറ്റ്‌ വലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഇപ്പോഴത്തെ യുവജനങ്ങളെ നമ്മുടെ നേതാക്കള്‍ക്ക് വ്യക്തമായി മനസ്സിലാവുന്നുമില്ല. എന്റപ്പന്‍ കമ്മ്യൂണിസ്റ്റ്‌ അതുകൊണ്ട് ഞാനും, അതുപോലെ എന്റപ്പന്‍ കോണ്‍ഗ്രസ്‌ അതുകൊണ്ട് ഞാനും എന്ന പഴയ തത്വം ഇപ്പോഴത്തെ പുതു തലമുറ അങ്ങീകരിക്കുന്നില്ല എന്ന് അവര്‍ക്ക് നല്ലപോലെ മനസ്സിലാവുന്നുണ്ട്.


എന്തു കൊടുത്തും യുവജനങ്ങളുടെ ചിന്തയെ പോലും വിലക്കുവാങ്ങാനും, അല്ലെങ്കില്‍ ഒതുക്കാനും, അവരുടെ പുതു മാധ്യമമായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളെ, കോടതികളുടെ ഇടപെടലിലൂടെയും മറ്റും അമര്‍ച്ച ചെയ്യാനും തിടുക്കം കൂട്ടുന്നത്‌ കാണുമ്പോള്‍ അവര്‍ എത്ര മാത്രം പരിഭ്രമിച്ചിരിക്കുന്നു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. പക്ഷെ ഇപ്പോഴത്തെ യുവജനസമൂഹം സന്തോഷ്‌ പണ്ഡിറ്റ്‌, കൊലവെരി, IPL ക്രിക്കറ്റ്‌, സോഷ്യല്‍ സൈറ്റ്സ്  എന്നിങ്ങനെ ദിശാബോധം ഇല്ലാതെ മുന്നോട്ടു പോകുമ്പോള്‍, തങ്ങളുടെ രാഷ്ട്രതന്ത്രം ആണ് ഏറ്റവും മികച്ചത് എന്ന് ബോധവല്‍കരിക്കുന്നതില്‍ നമ്മുടെ നേതാക്കളുടെ കുടിലതന്ത്രങ്ങള്‍ ഫലിക്കുന്നുണ്ടോ? അതോ രാഷ്ട്രചിന്തയും,  നന്മയും, സ്നേഹവും ഒക്കെ വറ്റിയ ഒരു കളങ്കിതമായ രാഷ്ട്രീയ നേത്രുത്വമാണോ നമ്മുക്കുള്ളത്? അങ്ങനെയെങ്കില്‍ അവര്‍ ഇനി വരുംകാലങ്ങളില്‍ ചെരുപ്പേറും, അടിയും ഒക്കെ പൊതുജനങ്ങളില്‍ നിന്നും പ്രത്യേഗിച്ച് യുവാക്കളില്‍ നിന്നും ഇഷ്ടംപോലെ കൊള്ളേണ്ടി വരും എന്ന് തീര്‍ച്ച. ജാഗ്രത!






        










നല്ലെഴുതുകള്‍